ചേർത്തല: ഡി.വൈ.എഫ്.ഐ ചേർത്തല ടൗൺവെസ്റ്റ് മേഖല കമ്മിറ്റി യോഗത്തിനിടെയുണ്ടായ അടിപിടിയെത്തുടർന്ന് മേഖല പ്രസിഡന്റ് സന്തു കാർത്തികേയനെയും ട്രഷറർ വിഷ്ണു രവിയേയും മൂന്നുമാസത്തേക്കു സസ്‌പെൻഡു ചെയ്തു. ജില്ലാസെക്രട്ടറി ആർ.രാഹുലിന്റെ സാന്നിദ്ധ്യത്തിൽ നടന്ന മണ്ഡലം കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
സമൂഹമാദ്ധ്യമങ്ങളിലൂടെ സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കിയതിനാണ് വിഷ്ണു രവിക്കെതിരെ നടപടി. ഇയാളെ ആക്രമിച്ചത്തിനാണ് പ്രസിഡന്റ് സന്തു കാർത്തികേയനെ സസ്‌പെൻഡ് ചെയ്തത്. ബ്ലോക്ക് കമ്മിറ്റിയംഗം ആശാഗോപന് പ്രസിഡന്റിന്റെ താത്കാലിക ചുമതലനൽകി. മൂന്നുമാസത്തിനുശേഷം ഇരുവരുടെയും പ്രവർത്തനങ്ങൾ വിലയിരുത്തി തുടർ നടപടി തീരുമാനിക്കും.
കഴിഞ്ഞ 27ന് സി.പി.എം ലോക്കൽ കമ്മിറ്റി ഓഫീസിൽ നടന്ന ചേർത്തല ടൗൺ വെസ്റ്റ് മേഖല കമ്മിറ്റിയോഗത്തിലാണ് സംഘർഷമുണ്ടായത്.പരിക്കേറ്റ വിഷ്ണുരവി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി. പൊലീസിലും പരാതി നൽകിയിട്ടുണ്ട്. വായപൊട്ടി ചോരയൊലിക്കുകയും തോളെല്ലിനു ഇടർച്ചയുണ്ടായെന്നും സമൂഹമാദ്ധ്യമങ്ങളിൽ വിഷ്ണു കുറിപ്പുകൾ നൽകിയിരുന്നു. മേഖല കമ്മിറ്റിയിലെ സംഘടനാ വിഷയങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാക്കിയ തർക്കത്തെ തുടർന്നാണ് ആക്രമമെന്നാണ് വിവരം. വിഷ്ണുരവി നേരത്തെ വെസ്റ്റ് കമ്മിറ്റി മേഖല സെക്രട്ടറി ആയിരുന്നു. അക്രമത്തിനിരയായിട്ടും നേതൃത്വം നടപടിയെടുത്തില്ലെന്നുകാട്ടി സംഘടന വിടുന്നതായുള്ള കുറിപ്പാണ് വിഷ്ണുവിന്റേതായി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |