കോട്ടയം: കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്‌കാരം കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ചു. എറണാകുളം റൂറൽ എസ്.പിയായിരിക്കെ നടത്തിയ മികച്ച അന്വേഷണ പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം.
കേരളത്തെ പിടിച്ചുലച്ച മാനസ വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു കാർത്തിക്ക്. കോതമംഗലം ഡെന്റൽ കോളേജിലെ വിദ്യാർത്ഥിനിയായ മാനസയെ സുഹൃത്തായ രാഖിൽ വെടിവച്ച് കൊലപ്പെടുത്തിയശേഷം സ്വയംനിറയൊഴിച്ച് മരിക്കുകയായിരുന്നു. ഈ കേസിൽ ശാസ്ത്രീയ അന്വേഷണം നടത്തി സംഭവവുമായി ബന്ധപ്പെട്ട് സഹായിച്ചവരേയും തോക്ക് നൽകിയ ബീഹാർ സ്വദേശികളെയും അറസ്റ്റുചെയ്ത് ജയിലിലടച്ചു. സമയബന്ധിതമായി കുറ്റപത്രവും സമർപ്പിച്ചു. പൊതുസമൂഹം ഉറ്റുനോക്കിയ കേസായിരുന്നു ഇത്.
2011 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ കാർത്തിക്ക് വിജിലൻസ് എസ്.പി ആയിരിക്കുമ്പോഴാണ് പാലാരിവട്ടം ഫ്ളൈഓവർ കേസ് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിച്ചത്. അനധികൃത ഫ്ലാറ്റ് നിർമ്മാണ കേസിന്റെ അന്വേഷണച്ചുമതലയും ഇദ്ദേഹത്തിനായിരുന്നു. കലാഭവൻ മണിയുടെ മരണത്തിന്റെ അന്വേഷണവും കാർത്തിക്കിന്റെ നേതൃത്വത്തിലായിരുന്നു. സ്ഥിരം കുറ്റവാളികളെ ജയിലിലടക്കാൻ അദ്ദേഹം ആവിഷ്‌കരിച്ച ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ലയിൽ 57 പേരെ ജയിലിലടച്ചു. 37 പേരെ നാടുകടത്തി. കിച്ചൻ ഗാർഡ് ചലഞ്ച്, തൗസന്റ് ഐസ്, രക്തദാനം, സേഫ് പബ്ലിക് സേഫ് പൊലീസ്, ശുഭയാത്ര, നിങ്ങൾക്കരികെ, കാടിന്റെ മക്കൾക്ക് കൈത്താങ്ങ്, കരുതലിന്റെ ഭക്ഷണപ്പൊതി തുടങ്ങിയ നിരവധി ജനകീയ പരിപാടികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കി.
കാർത്തിക്ക് രൂപകല്പനചെയ്ത ഹാപ്പി അറ്റ് ഹോം എന്ന ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ദേശീയ തലത്തിൽ ശ്രദ്ധനേടി. മികച്ച അന്വേഷണത്തിനുള്ള മുഖ്യമന്ത്രിയുടെ ബാഡ്ജ് ഒഫ് ഓണർ ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |