പത്തനംതിട്ട: പശ്ചിമബംഗാളിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ഗ്രാമപ്രധാനിയുടെ പതിനേഴുകാരിയായ മകളെ കുടുസുമുറിയിൽ ഒരാഴ്‌ചയോളം യുവാവ് പൂട്ടിയിട്ടു. ആലപ്പുഴ ക്രൈം ബ്രാഞ്ചിന് ലഭിച്ച പരാതിയെ തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു വന്ന പോക്‌സോ കേസിൽ യുവാവിനെ അറസ്റ്റ് ചെയ്യാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി പത്തനംതിട്ട ഡിവൈ.എസ്.പിക്ക് നിർദ്ദേശം നൽകിയിട്ടും ഇതുവരെ പൊലീസ് കേസെടുക്കാൻ തയ്യാറായിട്ടില്ല. ഈ കാര്യത്തിൽ പൊലീസ് പ്രതികരിക്കാനും തയ്യാറായില്ല.
ഓമല്ലൂരിലെ ഇരുമ്പുകടയിലെ ജോലിക്കാരനായ പശ്ചിമബംഗാൾ സ്വദേശി ബിമൽ നാഗ് ബൻസിയുടെ (22) താമസസ്ഥലത്തുനിന്നാണ് പെൺകുട്ടിയെ മോചിപ്പിച്ചത്.
അഞ്ചുദിവസം മുമ്പ് കടയിൽ ജോലിക്ക് കയറിയ യുവാവ് രാവിലെ മുറി പൂട്ടി താക്കോലുമായി പോകുകയും രാത്രി മടങ്ങിവന്ന് ടെറസിൽ പോയി ഭക്ഷണം പാകം ചെയ്ത് കുട്ടിക്ക് നൽകുകയുമായിരുന്നു. പ്രണയത്തിലായിരുന്ന ഇവർ ജൂലായ് 22നാണ് നാട്ടിൽ നിന്നു കടന്നതെന്ന് പൊലീസ് പറയുന്നു.
പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പശ്ചിമബംഗാളിലെ ശക്തിവാഹൻ എന്ന സംഘടന റായ്ഗഞ്ച് പൊലീസിലും നാഷണൽ ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിഷനിലും പരാതി നൽകിയിരുന്നു. തുടർന്ന് പെൺകുട്ടിയുടെയും യുവാവിന്റെയും ഫോൺ ലൊക്കേഷൻ പരിശോധിച്ച് ആലപ്പുഴയിലാണെന്ന് കണ്ടെത്തി.
ചൈൽഡ് പ്രൊട്ടക്ഷൻ കമ്മിഷനാണ് പെൺകുട്ടിയെ കണ്ടെത്തി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ എൽപ്പിക്കാൻ ആലപ്പുഴ എസ്.പിയ്ക്ക് നിർദ്ദേശം നൽകിയത്. തുടർന്ന് വെള്ളിയാഴ്ച രാത്രി എട്ടിനാണ് ആലപ്പുഴയിൽ നിന്നുള്ള പൊലീസ് സംഘം പെൺകുട്ടിയെ കണ്ടെത്തി മോചിപ്പിച്ചത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഷെൽട്ടർ ഹോമിൽകഴിയുന്ന പെൺകുട്ടിയെ ഇന്ന് മാതാപിതാക്കൾക്ക് കൈമാറും.
" പെൺകുട്ടിയെ ഷെൽട്ടർ ഹോമിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രക്ഷിതാക്കൾക്ക് കൈമാറും. ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. "
പത്തനംതിട്ട പൊലീസ്
" ആലപ്പുഴ ക്രൈം റെക്കോർഡ്സ് ഡി.വൈ.എസ്.പിയാണ് കേസ് കൈമാറുന്നത്. പെൺകുട്ടിയെ രാത്രി തന്നെ സി.ഡബ്യൂ.സിയിൽ ഹാജരാക്കിയിരുന്നു. പതിനേഴ് വയസേയുള്ളു കുട്ടിയ്ക്കെന്ന് കണ്ടെത്തിയിരുന്നു. പോക്സോ കേസെടുക്കാൻ പത്തനംതിട്ട ഡി.വൈ.എസ്.പിയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. "
എൻ. രാജീവ്
സി.ഡബ്യൂ.സി ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |