ന്യൂഡൽഹി: ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനെ വിലക്കിയ ഫിഫയുടെ നടപടി കടുത്തുപോയെങ്കിലും രാജ്യത്തെ ഫുട്ബാളിന്റെ ഭാവിയെ സംബന്ധിച്ച് ഇത് ഉചിതമായ നടപടിയാണെന്ന് മുൻ ദേശീയ ഫുട്ബാൾ ടീം ക്യാപ്ടൻ ബൈച്ചുംഗ് ബൂട്ടിയ പറഞ്ഞു. ഇന്ത്യയിലെ ഫുട്ബാൾ സംവിധാനത്തെ നവീകരിക്കാൻ ഫിഫയുടെ പക്കൽ നിന്നും ഇത്തരത്തിലൊരു നടപടി അത്യാവശ്യമായിരുന്നെന്നും ബൂട്ടിയ അഭിപ്രായപ്പെട്ടു. എ ഐ എഫ് എഫിന്റെ ഭരണത്തിൽ ബാഹ്യകക്ഷികൾ ഇടപ്പെട്ടതാണ് ഫിഫയുടെ പെട്ടെന്നുള്ള തീരുമാനത്തിന് കാരണം.
ഫിഫാ വിലക്കിനെ ദോഷകരമായി കാണാതെ ഇന്ത്യയിലെ ഫുട്ബാൾ സംവിധാനത്തെ കുറ്റമറ്റതാക്കാനുള്ള അവസരമായി കാണുകയാണ് വേണ്ടതെന്ന് ബൂട്ടിയ അഭിപ്രായപ്പെട്ടു. ഫുട്ബാൾ ഫെഡറേഷനും സംസ്ഥാന അസോസിയേഷനുകളും ചേർന്ന് ഇന്ത്യയിലെ ഫുട്ബാൾ സംവിധാനത്തെ മെച്ചപ്പെടുത്താനാണ് ഈ അവസരം ഉപയോഗിക്കേണ്ടതെന്നും ബൂട്ടിയ അഭിപ്രായപ്പെട്ടു.
2009 മുതൽ പ്രസിഡന്‍റ് സ്ഥാനത്തുള്ള പ്രഫുൽ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഭരണസമിതി പിരിച്ചുവിട്ട് സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. അംഗരാജ്യങ്ങളിലെ ഫെഡറേഷനുകൾക്ക് അനുമതി നൽകേണ്ടതും നടപടിയെടുക്കേണ്ടതും ഫിഫയാണെന്നും മൂന്നാംകക്ഷിയുടെ ഇടപെടൽ നിയമത്തിനെതിരാണെന്നും വ്യക്തമാക്കിയാണ് ഇന്ത്യക്ക് അടിയന്തര ഫിഫ കൗൺസിൽ വിലക്കേർപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |