തിരുവനന്തപുരം: ഭരണാധികാരം ഉപയോഗിച്ച് പുതിയ ആളുകളെ സ്വാതന്ത്ര്യ സമരത്തിന്റെ മുൻ നിരയിൽ കൊണ്ടു വരുന്നുണ്ടെന്നും എന്നാൽ ഇന്ത്യയിലെ ജനങ്ങളുടെ മനസ്സിൽ അവരൊന്നും ഉണ്ടാകില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.
75 വർഷക്കാലത്തെ നാടിന്റെ നേട്ടങ്ങൾ വിലയിരുത്താനും രാജ്യത്തെ മുന്നോട്ടു നയിക്കാനും ഏവർക്കും ചുമതലയുണ്ട്.സി.പി.ഐ സംസ്ഥാന കൗൺസിൽ ആസ്ഥാനമായ എം.എൻ സ്മാരകത്തിൽ ദേശീയ പതാക ഉയർത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ആദ്യമായി പൂർണ സ്വരാജ് എന്ന ആശയം ഉയർത്തിയത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്.ഭരണഘടന വലിയ വെല്ലുവിളികൾ നേരിടുന്ന പശ്ചാത്തലത്തിൽ ഭരണഘടനയും മതനിരപേക്ഷതയും സംരക്ഷിക്കാൻ ജനങ്ങളുടെ വലിയ കൂട്ടായ്മ ആവശ്യമാണ്.
ഭരണഘടനാ സംരക്ഷണ ദിനമായി ഈ സ്വാതന്ത്ര്യദിനം ആചരിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയും മറ്റു ഇടതുപക്ഷ പാർട്ടികളും.സ്വാതന്ത്ര്യത്തിന്റെ അർത്ഥം പൂർണമായും ജനങ്ങളിലെത്തിക്കാനുളള പോരാട്ടത്തിൽ എല്ലാവർക്കും ഒരുമിച്ച് പോരാടാമെന്നും കാനം പറഞ്ഞു.
സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ,സംസ്ഥാന കൗൺസിൽ അംഗമായ വി.പി.ഉണ്ണികൃഷ്ണൻ,സോളമൻ വെട്ടുകാട്,എം.ജി.രാഹുൽ, ജയചന്ദ്രൻ കല്ലിംഗൽ,നവയുഗം എഡിറ്റർ ആർ.അജയൻ,പുലിപ്പാറ സന്തോഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |