@ ആരോഗ്യമന്ത്രി വീണാ ജോർജ് നാളെ ഉദ്ഘാടനം ചെയ്യും
കോഴിക്കോട് : ജീവിതശൈലീ രോഗങ്ങൾക്കെതിരെ ആരോഗ്യവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത് സംയുക്തമായി നടപ്പാക്കുന്ന 'ജീവതാളം' പദ്ധതിക്ക് നാളെ തുടക്കമാവും. വൈകിട്ട് മൂന്നിന് ടാഗോർ സെന്റിനറി ഹാളിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ അറിയിച്ചു.
ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ജില്ലാ കാൻസർ കെയർ സൊസൈറ്റി പ്രഖ്യാപനവും ജില്ലയിലെ നൂതന പരിപാടിയായ കുട്ടി ഡോക്ടർ പദ്ധതിയിൽ ഉൾപ്പെട്ട കുട്ടികൾക്കുള്ള കിറ്റ് വിതരണവും മന്ത്രി നിർവഹിക്കും. ജില്ലയിലെ ആർ.പി.എച്ച് ലാബ് കെട്ടിട ശിലാസ്ഥാപനം പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. ആരോഗ്യമേഖലയിലെ വിജയികൾക്കുള്ള അനുമോദനവും എൻ.ക്യു.എ.എസ്, കായകൽപ് അവാർഡ് വിതരണവും നടക്കും. തുറമുഖം-പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ, വനംമന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവർ മുഖ്യാതിഥികളാകും.
ജില്ലയിൽ ആരോഗ്യ മേഖലയിലെ നൂതന പദ്ധതികളുടെ ഉദ്ഘാടനം രാവിലെ 9.30ന് വെള്ളിമാടുകുന്ന് ജൻഡർ പാർക്കിൽ മന്ത്രി വീണാ ജോർജ് ഓൺലൈനായി നിർവഹിക്കും. ഒളവണ്ണ ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം, വെളിയഞ്ചേരിപ്പാടം നഗര കുടുംബാരോഗ്യ കേന്ദ്രം , കാക്കൂർ, കുരുവട്ടൂർ , തുറയൂർ, ചൂലൂർ, വേളം കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവ ഉദ്ഘാടനം ചെയ്യും. ചിങ്ങപുരം, കോതോട്, എരവണ്ണൂർ, ചീക്കലോട്, മരുതാട്, കക്കോടി മുക്ക്
എന്നീ ആരോഗ്യ ഉപകേന്ദ്രങ്ങളെ ഹെൽത്ത് ആൻഡ് വെൽനസ് കേന്ദ്രങ്ങളാക്കി ഉയർത്തിയതിന്റെ ഉദ്ഘാടനവും നടക്കും.
വാർത്താസമ്മേളനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി.ഉമ്മർ ഫാറൂഖ് , ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.എ.നവീൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി.അഹമ്മദ് കബീർ, ടെക്‌നിക്കൽ അസി.എ.ജെ. ജോസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |