ന്യൂഡൽഹി: കർഷകർക്ക് മൂന്നുലക്ഷം രൂപവരെ ഹ്രസ്വകാല വായ്പകൾ നൽകുന്ന ധനകാര്യ സ്ഥാപനങ്ങൾക്കുള്ള 1.5 ശതമാനം പലിശയിളവ് പുനഃസ്ഥാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷനായ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുവഴി കർഷകർക്ക് കൂടുതൽ വായ്‌പ ലഭ്യമാക്കാൻ ധനകാര്യസ്ഥാപനങ്ങൾക്ക് കഴിയും.
പൊതു, സ്വകാര്യമേഖലാ ബാങ്കുകൾ, ചെറുകിട ധനകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക ഗ്രാമീണ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ തുടങ്ങിയയ്ക്കാണ് പലിശയിളവ്. 2024-25 വരെയുള്ള പലിശയിളവ് ഇനത്തിലേക്ക് 34,856 കോടി രൂപയുടെ അധിക ബഡ്‌ജറ്റ് വിഹിതവും കേന്ദ്രം വകയിരുത്തി.
മൃഗസംരക്ഷണം, ക്ഷീരോത്പാദനം, കോഴിവളർത്തൽ, മത്സ്യബന്ധന മേഖലകളിൽ ഹ്രസ്വകാല കാർഷിക വായ്പകൾ കൂടുതൽ ലഭിക്കുന്നത് തൊഴിലവസരങ്ങളും ഉയർത്തും.
പലിശ 4 ശതമാനം
കർഷകർക്ക് പ്രതിവർഷം 7 ശതമാനം പലിശനിരക്കിലാണ് മൂന്നുലക്ഷം രൂപവരെ ഹ്രസ്വകാല കാർഷിക വായ്പ ലഭിക്കുക. കൃത്യമായും സമയബന്ധിതമായും വായ്പ തിരിച്ചടയ്ക്കുന്ന കർഷകർക്ക് മൂന്നു ശതമാനം പലിശ ഇളവുണ്ട്. ഫലത്തിൽ ഇവർ 4 ശതമാനം പലിശ നൽകിയാൽ മതി.
ഇ.സി.എൽ.ജി.എസിൽ
₹5 ലക്ഷംകോടി
അടിയന്തര വായ്‌പാ സഹായപദ്ധതിയുടെ (ഇ.സി.എൽ.ജി.എസ്) പരിധി 4.5 ലക്ഷം കോടി രൂപയിൽ നിന്ന് 5 ലക്ഷം കോടി രൂപയായി ഉയർത്താനും മന്ത്രിസഭ തീരുമാനിച്ചു. കൊവിഡിൽ ട്രാവൽ, ടൂറിസം, ഹോസ്‌പിറ്റാലിറ്റി മേഖലകളിലുണ്ടായ പ്രതിസന്ധി കണക്കിലെടുത്താണിത്. 2022 ആഗസ്റ്റ് അഞ്ചുവരെ ഇ.സി.എൽ.ജി.എസ് പ്രകാരം 3.67 ലക്ഷം കോടി രൂപയുടെ വായ്പ അനുവദിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |