കൊല്ലം: 45 സെന്റിൽ 52 ഇനം ഫലവൃക്ഷങ്ങൾ. വിളവെടുപ്പിന് പാകമായവ ഒട്ടുമുക്കാൽ ദിവസവും. കൊല്ലം പട്ടത്താനം വീണശേരിയിൽ ധനരാജൻ - ശശികുമാരി ദമ്പതികൾക്ക് വർഷം ഒന്നര ലക്ഷത്തോളം രൂപയുടെ ലാഭവും നൽകുന്നു വീട്ടുമുറ്റത്തെ ഏദൻ തോട്ടം.
28 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് 15 കൊല്ലം മുമ്പ് തിരിച്ചെത്തിയാണ് ദമ്പതികൾ ഫലവൃക്ഷത്തോട്ടമൊരുക്കിയത്. ഫാമിൽ നിന്ന് വാങ്ങിയ മാവിൻ തൈ നട്ടായിരുന്നു തുടക്കം. പുതിയ ഫലവൃക്ഷങ്ങൾ തേടിയുള്ള യാത്രയായി പിന്നെ. അഞ്ചു കൊല്ലം കൊണ്ട് സ്വദേശിയും വിദേശിയുമായി ഇനങ്ങൾ 50 കടന്നു.
ഇരുവരും രാവിലെ 5ന് ഉണരും. സൂര്യനുദിച്ചാൽ നനയ്ക്കലും വളമിടലും ജൈവ കീടനാശിനി പ്രയോഗവുമൊക്കെയായി തോട്ടത്തിൽ മൂന്ന് മണിക്കൂർ. വൈകിട്ട് നാലു മുതൽ ആറുവരെ വീണ്ടും തോട്ടത്തിൽ. പഴങ്ങൾ കൊല്ലത്തെത്തിച്ചാണ് വിൽക്കുക.കൃഷി ക്ളിക്കായതോടെ മുഖത്തലയിൽ ഒന്നര ഏക്കർ കൂടി വാങ്ങി ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചിരിക്കുകയാണ്. പച്ചക്കറി, കിഴങ്ങ് വർഗങ്ങളും ഇവിടെ കൃഷി ചെയ്യുന്നു. പരിചരിക്കാൻ രണ്ടു പേരെയും വച്ചു. അബുദാബിയിൽ ജോലിനോക്കുകയാണ് ഏക മകൻ ഗണേഷും ഭാര്യയും.
ആഫ്രിക്കനും പാകിസ്ഥാനിയും
പാകിസ്ഥാനി ഉൾപ്പെടെ 7 ഇനം മാവുകൾ
റെഡ് ലേഡി ഉൾപ്പെടെ പപ്പായകൾ
ഡംഗ് സൂര്യ, സൂപ്പർ എർലി തുടങ്ങി അഞ്ചിനം വരിക്ക പ്ളാവുകൾ
നാലിനം ഓറഞ്ച്, അഞ്ചിനം ചാമ്പകൾ
ബറാബ (ആഫ്രിക്ക), ഗാബ് (ബംഗ്ളാദേശ്), സാലാക്കി, പിസ്ത, മലേഷ്യൻ പേര
മുസമ്പി, നാരകം, ആത്ത, മുള്ളാത്ത, സീതപ്പഴം, നെല്ലി, ലവലോലി, ഞാവൽ
റമ്പൂട്ടാൻ, പുലാസൻ, മാങ്കോസ്റ്റിൻ, ലിച്ചി, ദുരിയാൻ, സപ്പോട്ട,
പാഷൻ ഫ്രൂട്ട്, എഗ് ഫ്രൂട്ട്, മിൽക്ക് ഫ്രൂട്ട്, സാലക്ക്, അവക്കാഡോ
'വരുമാനം മാത്രമല്ല ലക്ഷ്യം. എനിക്ക് എൺപതും ഭാര്യയ്ക്ക് എഴുപതും വയസായി. രോഗങ്ങളൊന്നും ഞങ്ങളെ അലട്ടുന്നില്ല. വലിയ സന്തോഷം ലഭിക്കുന്നുണ്ട്".
എൻ. ധനരാജൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |