ഇന്ന് താക്കോൽ സമർപ്പിക്കാൻ സുരേഷ്‌ഗോപി
തൃശൂർ: പോളിത്തീൻഷീറ്റ് മേഞ്ഞ കൊച്ചുകുടിലിന്റെ മുറ്റത്ത് കഴിഞ്ഞവർഷം റിപ്പബ്‌ളിക് ദിനത്തിൽ ദേശീയപതാക ഉയർത്തി, സാമൂഹ്യമാദ്ധ്യമങ്ങളിൽ ലക്ഷങ്ങളുടെ ആദരമേറ്റുവാങ്ങിയ ചെറുചേനം വെള്ളൂന്നപറമ്പിൽ 69കാരി അമ്മിണിഅമ്മയ്ക്കും കൂലിപ്പണിക്കാരായ മക്കൾ വിജയനും ശശിക്കുമായി രണ്ട് പുത്തൻ വീടുകളൊരുങ്ങി. സംവിധായകൻ മേജർ രവിക്കൊപ്പം നടൻ സുരേഷ്‌ഗോപി ഇന്ന് രാവിലെ ഒൻപതിന് താക്കോൽ സമർപ്പിക്കാനെത്തും.
കൊച്ചുമക്കൾ പഠിക്കുന്ന ചേർപ്പ് സി.എൻ.എൻ.ബി.എച്ച് സ്‌കൂളിലെ പ്രധാന അദ്ധ്യാപകനായ എ.ആർ.പ്രവീൺ കുമാറിന്റെ നിർദ്ദേശപ്രകാരം 'ഭവനപതാക'യുടെ ഭാഗമായാണ് പതാക ഉയർത്തിയത്. മുളങ്കമ്പിൽ അമ്മിണിയമ്മ പതാക ഉയർത്തിയപ്പോൾ കൊച്ചുമക്കൾ പുഷ്പവൃഷ്ടി നടത്തി, ഭാരത് മാതാ കീ ജയ് വിളിച്ചു. കൊച്ചുമകൾ പ്ലസ്ടു വിദ്യാർത്ഥിനി വിസ്മയ മൊബൈലിൽ ചിത്രീകരിച്ചു. ഫേസ്ബുക്കിൽ അഞ്ച് ലക്ഷത്തിലേറെപ്പേർ കണ്ടു.
വീഡിയോ കണ്ട മേജർ രവിയാണ് വീട് നിർമ്മിക്കാമെന്ന് പറഞ്ഞത്. മൂന്ന് കിടപ്പുമുറികളിലൊന്ന് ബാത്ത് അറ്റാച്ഡ്, അടുക്കള, ഹാൾ, എന്നിവയടക്കം ഏതാണ്ട് 800 സ്‌ക്വയർഫീറ്റുള്ള വീടുകളാണിത്.
നാവികസേനയുടെ ആദരം
അമ്മിണിഅമ്മയുടെയും കൊച്ചുമക്കളുടെയും ദേശസ്‌നേഹത്തെ കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യൻ നാവികസേനയും ആദരിച്ചു. കൊച്ചുമക്കൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും ഒപ്പം അമ്മിണിഅമ്മയെ കൊച്ചിയിലെ സതേൺ നേവൽ കമാൻഡ് ആസ്ഥാനത്ത് എത്തിച്ച് ഇന്ത്യൻ നേവൽ ഷിപ്പ്മഗറിലേക്ക് കൊണ്ടുപോയി ഉപഹാരവും പൊന്നാടയും നൽകിയിരുന്നു.
സന്തോഷം കൊണ്ട് കണ്ണുനിറയുന്നു. മേജർ രവി സാറിനും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കും നന്ദി പറയാൻ വാക്കുകളില്ല.
അമ്മിണിഅമ്മ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |