കോഴിക്കോട് : മുഖ്യമന്ത്രിക്ക് നേരെ വിമാനത്തിൽ പ്രതിഷേധിച്ചതിന് യൂത്ത് കോൺഗ്രസ് നേകതാവ് ഫർസീൻ മജീദിനെ കാപ്പ ചുമത്തി ജയിലിൽ അടയ്ക്കാനുള്ള നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഫർസിൻ മജീദിനെതിരെ 19 കേസുകളുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത്. ഇതിൽ 12 കേസുകളും കൊവിഡ് കാലത്ത് നിയന്ത്രണം ലംഘിച്ച് സമരം നടത്തിയതിന്റെ പേരിലുള്ള നിസാര കേസുകളാണ്, അതിൽ പലതും അവസാനിച്ചു. അങ്ങനെയെങ്കിൽ 40 ക്രിമിനൽ കേസുകളുള്ള എസ്.എഫ്,.ഐ നേതാവിനെതിരെ കാപ്പ ചുമത്താൻ സർക്കാർ തയ്യാറാകുമോ എന്നും സതീശൻ ചോദിച്ചു. ഇയാൾക്കെതിരായ 16 കേസുകളും ആയുധം ഉപയോഗിച്ച് മറ്റ് വിദ്യാർഥികളെ ആക്രമിച്ചതിനാണ്. മൂന്ന് കേസുകൾ വധശ്രമത്തിനും ഒരോ കേസുകൾ വീതം തട്ടിക്കൊണ്ട് പോകലിനും സ്ത്രീത്വത്തെ അപമാനിച്ചതിനുമാണ്. ഇത്രയും വലിയ ക്രിമിനൽ കേസുകളുള്ള എസ്.എഫ്.ഐ നേതാവിനെതിരെ കാപ്പ ചുമത്താത്ത സർക്കാരാണ് നിസാരമായ പെറ്റി കേസുകളുള്ള ഫർസീനെതിരെ കാപ്പ ചുമത്തുന്നത്.
കരിങ്കൊടി ഉയർത്തി പ്രതിഷേധിച്ചതിന്റെ പേരിൽ കാപ്പ ചുമത്തി അകത്തിടുമെങ്കിൽ ഇത് സ്റ്റാലിന്റെ റഷ്യയല്ല, കേരളമാണെന്ന് മുഖ്യമന്ത്രിയെ ഓർമ്മിപ്പിക്കുന്നു. ആ കളി ഞങ്ങളോട് വേണ്ടെന്നും സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |