കൊച്ചി: ടിക്കറ്റ് വിൽപനയ്ക്കുപരി മറ്റ് വാണിജ്യ സാദ്ധ്യതകൾ വഴി മെട്രോയുടെ വരുമാനം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ബ്ളിസ് സിറ്റി പദ്ധതിയിൽ ആഗോള കമ്പനികൾക്ക് നിക്ഷേപകരാകാം. ഇതിനു മുന്നോടിയായി കെ.എം.ആർ.എൽ താത്പര്യപത്രം ക്ഷണിച്ചു. മെട്രോയ്ക്ക് അനുബന്ധമായി തുടക്കത്തിൽത്തന്നെ വിഭാവനം ചെയ്ത പദ്ധതിയാണ് ബ്ലിസ് സിറ്റി.
പൊതുസ്വകാര്യ പങ്കാളിത്തത്തോടെ കെ.എം.ആർ.എൽ നടപ്പാക്കുന്ന വൻകിട നിക്ഷേപ പദ്ധതിക്ക് കാക്കനാട് 31.43 ഏക്കറാണ് കണ്ടെത്തിയിരിക്കുന്നത്. കാക്കനാട് എൻ.ജി.ഒ ക്വാർട്ടേഴ്‌സ് ഭാഗത്താണിത്.
17 ഏക്കർ സ്ഥലം നേരത്തേ തന്നെ കെ.എം.ആർ.എല്ലിന് ലഭിച്ചിരുന്നു. ശേഷിക്കുന്ന സ്ഥലം അടുത്തിടെയാണ് ലഭിച്ചത്. ഐ.ടി. പാർക്കുകൾ, ആശുപത്രിയും അനുബന്ധ സൗകര്യങ്ങളും ഉൾപ്പെടുന്ന മെഡിക്കൽ സിറ്റി, എന്റർടെയ്ൻമെന്റ് ഹബ്, വിദേശ യൂണിവേഴ്‌സിറ്റികളുടെ കേന്ദ്രങ്ങൾ തുടങ്ങിയവയെല്ലാം ബ്ലിസ് സിറ്റിയുടെ ഭാഗമായി യാഥാർത്ഥ്യമാകും. ആഗോളതലത്തിലെ പ്രമുഖ കമ്പനികളിൽനിന്നും മറ്റും ഉൾപ്പെടെ 8000 മുതൽ 9000 കോടി രൂപ വരെയാണ് നിക്ഷേപം പ്രതീക്ഷിക്കുന്നത്.
മെഡിക്കൽ ടൂറിസവും ലക്ഷ്യം
ബ്ലിസ് സിറ്റിയിലെ മെഡിക്കൽ സിറ്റിക്കു പിന്നിൽ മെഡിക്കൽ ടൂറിസമെന്ന ലക്ഷ്യവുമുണ്ട്. ഐ.ടി പാർക്കുകൾ കേന്ദ്രീകരിച്ച് ആധുനിക സാങ്കേതികതയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കാണ് പ്രാമുഖ്യം നൽകുക. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ്, ബ്ലോക്ക് ചെയിൻ ടെക്‌നോളജി തുടങ്ങിയവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. ഐ.ടി പാർക്കിനു പുറമേ മൾട്ടിപ്ലെക്‌സ്, ഷോപ്പിംഗ് മാളുകൾ, സ്‌പോർട്‌സ് കോംപ്ലക്‌സ് എന്നിവയും ബ്ലിസ് സിറ്റിയിൽ ഉദ്ദേശിക്കുന്നുണ്ട്. താത്പര്യപത്രത്തിനു ലഭിക്കുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ കെ.എം.ആർ.എൽ പദ്ധതി നിർദേശങ്ങൾ ക്ഷണിക്കും.
.................................................
31.43
കാക്കനാട് 31.43 ഏക്കറാണ്
പദ്ധതിക്കായി കണ്ടെത്തിയിരിക്കുന്നത്
........................................
പദ്ധതിക്ക് സ്ഥലം കിട്ടുന്നതിൽ വന്ന താമസമാണ് പദ്ധതി വൈകുന്നതിനു കാരണമായത്.
കെ.എം.ആർ.എൽ അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |