കൽപ്പറ്റ: രാഹുൽഗാന്ധി എം.പിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ എം.പിയുടെ പി.എ ഉൾപ്പെടെ നാല് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. രാഹുൽ ഗാന്ധിയുടെ ഓഫീസിലെ പേഴ്സണൽ അസിസ്റ്റന്റ് രതീഷ് കുമാർ (40), ഓഫീസ് സ്റ്റാഫ് രാഹുൽ എസ്.രവി (36) കോൺഗ്രസ് പ്രവർത്തകൻ വി. നൗഷാദ്, എൻ.ജി.ഒ അസോസിയേഷൻ നേതാവ് കെ.എ. മുജീബ് എന്നിവരെയാണ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനുശേഷം വെള്ളിയാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തത്.
അറസ്റ്റ് രാഷ്ട്രീയ പ്രേരിതവും ഗൂഢാലോചനയുമാണെന്ന് രതീഷ് കുമാർ പറഞ്ഞു. മൊഴിയെടുക്കാനെന്ന പേരിലാണ് തങ്ങളെ വിളിച്ചുവരുത്തിയത്. കൃത്യമായ വിവരങ്ങൾ പോലും പറയാതെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും രതീഷ് പറഞ്ഞു. അറസ്റ്റിലായി നാല് പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ജൂൺ 24ന് എസ്.എഫ്.ഐ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് നടത്തിയ മാർച്ച് കഴിഞ്ഞ് പ്രവർത്തകർ മടങ്ങിയ ശേഷമാണ് ഛായാചിത്രം തകർക്കപ്പെട്ടത്. സംഭവത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് സി.പി.എമ്മും എസ്.എഫ്.ഐയും ആരോപിച്ചിരുന്നു.
അറസ്റ്റ് സി.പി.എം തിരക്കഥയും, രാഷ്ട്രീയ പ്രേരിതവുമാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി. സിദീഖ് എം.എൽ.എ ആരോപിച്ചു. അറസ്റ്റ് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എം.എൽ.എമാരായ ടി. സിദ്ദിഖ് , ഐ.സി ബാലകൃഷ്ണൻ , ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാംഷാദ് മരക്കാർ എന്നിവർ ഡിവൈ.എസ്.പി ഓഫീസിൽ മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. നിരവധി കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തെത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്തിരുന്നു.
രാഹുൽഗാന്ധിയുടെ ഓഫീസിലെ ഗാന്ധിജി ചിത്രം തകർത്ത സംഭവത്തിൽ ഗൂഢാലോചന നടത്തിയ കോൺഗ്രസ് നേതാക്കളെയും കേസിൽ പ്രതി ചേർക്കണമെന്ന് എസ.എഫ്.ഐ മുൻ ജില്ലാ സെക്രട്ടറി ജിഷ്ണു ഷാജി ആവശ്യപ്പെട്ടു. ജിഷ്ണു ഷാജിയുടെ നേതൃത്വത്തിലായിരുന്നു എസ്.എഫ്.ഐ മാർച്ച് . നേതൃത്വത്തിന്റെ അനുമതിയില്ലാതെ എം.പി ഓഫീസിലേക്ക് മാർച്ച് നടത്തിയതിന് ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടിരുന്നു. നിലവിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് ജിഷ്ണു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |