ന്യൂഡൽഹി: രാജ്യത്തെ സ്വകാര്യ എണ്ണവിതരണക്കമ്പനികളുടെ വിപണിവിഹിതം കഴിഞ്ഞമാസം ഇടിഞ്ഞത് കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് 50-80 ശതമാനം. സ്വകാര്യ കമ്പനികളായ റിലയൻസ്-ബി.പി., ഷെൽ, റഷ്യൻ കമ്പനിയായ റോസ്‌നെഫ്‌റ്റിന് ഓഹരിപങ്കാളിത്തമുള്ള നയാര എനർജി എന്നിവയുടെ സംയുക്ത വിപണിവിഹിതം ജൂണിലെ 2.9 ശതമാനത്തിൽ നിന്ന് കഴിഞ്ഞമാസം 2.3 ശതമാനമായി താഴ്‌ന്നു. 2021 ജൂലായിൽ വിഹിതം 10.6 ശതമാനമായിരുന്നു.
പെട്രോൾ വിതരണത്തിലെ വിഹിതം ജൂണിലെ 5.6 ശതമാനത്തിൽ നിന്ന് അഞ്ചുശതമാനത്തിലേക്കും താഴ്‌ന്നു. 9.8 ശതമാനമായിരുന്നു 2021 ജൂലായിൽ. പെട്രോൾ, ഡീസൽവില രാജ്യത്ത് 100ലേറെ ദിവസമായി മാറ്റമില്ലാതെ തുടരുന്നതിനാൽ നേരിടുന്ന സാമ്പത്തികനഷ്‌ടം മൂലം ഒട്ടേറെ സ്വകാര്യ പമ്പുകൾ അടച്ചുപൂട്ടിയിരുന്നു. ഇതാണ് വിപണിവിഹിതത്തെ ബാധിച്ചത്.
പൊതുമേഖലാ എണ്ണവിതരണക്കമ്പനികളായ ഇന്ത്യൻ ഓയിൽ, ബി.പി.സി.എൽ, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നിവയുടെ സംയുക്ത വിപണിവിഹിതം പെട്രോൾ വില്പനയിൽ 90.2 ശതമാനത്തിൽ നിന്ന് 95 ശതമാനത്തിലേക്കും ഡീസലിന്റേത് 89.4 ശതമാനത്തിൽ നിന്ന് 97.7 ശതമാനത്തിലേക്കും ഉയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |