തിരുവനന്തപുരം: സർവകലാശാലാ തലവനും സെനറ്റിന്റെ ചെയർമാനുമായ ചാൻസലർക്കെതിരേ കേരള യൂണി. സെനറ്റിൽ നാടകീയമായി പ്രമേയം പാസാക്കി. ഗവർണർക്ക് കൈമാറിയ അജൻഡയിൽ ഉൾപ്പെടുത്തുകയോ, ഗവർണറെ അറിയിക്കുകയോ ചെയ്യാതെ സിൻഡിക്കേറ്റംഗം കെ.എച്ച്.ബാബുജാൻ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. വി. സി നിയമനത്തിന് യു.ജി.സി, ചാൻസലർ പ്രതിനിധികളെ ഉൾപ്പെടുത്തിയും സെനറ്റ് പ്രതിനിധിയെ ഒഴിച്ചിട്ടും സെർച്ച് കമ്മിറ്റി രൂപീകരിച്ച് ഗവർണർ പുറപ്പെടുവിച്ച വിജ്ഞാപനം നിയമവിരുദ്ധമാണെന്നും പിൻവലിച്ച് പുനർവിജ്ഞാപനം ഇറക്കണമെന്നുമാണ് പ്രമേയം. സെനറ്റ് ഏകകണ്ഠമായി പ്രമേയം പാസാക്കി. പ്രമേയം അവതരിപ്പിക്കുന്നത് അദ്ധ്യക്ഷനായ വൈസ്ചാൻസലർ വിലക്കിയില്ല. മൗനം പാലിച്ചു. ചാൻസലർക്കെതിരെ സെനറ്റിൽ പ്രമേയം പാസാക്കുന്നത് അത്യപൂർവമാണ്.
വി. സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്കുള്ള സെനറ്റിന്റെ പ്രതിനിധിയെ സെനറ്റ് യോഗത്തിൽ തിരഞ്ഞെടുക്കണമെന്ന് യു.ഡി.എഫ് അംഗം ആർ.അരുൺകുമാർ വൈസ്ചാൻസലർക്ക് കത്ത് നൽകിയിരുന്നു. കത്ത് ലഭിച്ചതായി വി.സി അറിയിച്ചിച്ചതിനു പിന്നാലെ, കെ.എച്ച്.ബാബുജാൻ പ്രമേയം വായിക്കുകയായിരുന്നു. ചർച്ചയിൽ നിരവധി അംഗങ്ങൾ പങ്കെടുത്തു. പ്രമേയം സെനറ്രംഗങ്ങൾക്ക് വിതരണം ചെയ്തതുമില്ല.
സെനറ്റ്, ചാൻസലർ, യു.ജി.സി പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടതെന്നും ഒരംഗം രാജിവച്ചാൽ പുനർവിജ്ഞാപനം ചെയ്യണമെന്നും രണ്ടുപേരുള്ള സമിതി നിയമവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്നും പ്രമേയം അവതരിപ്പിച്ച് ബാബുജാൻ പറഞ്ഞു. സർക്കാരുമായി ആലോചിച്ചായിരിക്കണം നിയമന നടപടികൾ. ഗവർണർ ഏകപക്ഷീയമായി നടപടികളെടുക്കുകയാണ്. അതിനാൽ വിജ്ഞാപനം പിൻവലിക്കണമെന്ന് ചാൻസലറോട് അഭ്യർത്ഥിക്കുന്നു എന്നാണ് പ്രമേയം.
പ്രമേയത്തിലെ ക്രമക്കേടുകൾ
യൂണിവേഴ്സിറ്റി ചട്ടം ചാപ്റ്റർ 5, വകുപ്പ് 7 പ്രകാരം പ്രമേയത്തിന് അവതരണാനുമതി നൽകേണ്ടത് വൈസ്ചാൻസലറാണ്. സർവകലാശാലയുടെ അധികാരപരിധിയിലുള്ള വിഷയങ്ങളിൽ മാത്രമേ പ്രമേയം കൊണ്ടുവരാനാവൂ. വി.സി നിയമനം സർവകലാശാലയുടെ അധികാരമല്ല, ചാൻസലറുടേതാണ്.
വകുപ്പ് 13 പ്രകാരം സെനറ്റിന്റെ പ്രത്യേക യോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങൾ വൈസ് ചാൻസലറും സിൻഡിക്കേറ്റും മുൻകൂട്ടി തയ്യാറാക്കുന്ന അജൻഡ പ്രകാരമായിരിക്കണം. അജൻഡയിൽ പ്രമേയം ഉൾപ്പെടുത്തിയില്ല. ഗവർണർക്ക് നൽകിയ അജൻഡയിലും ഇക്കാര്യമില്ല.
ജൂലായ് 15ന് സെനറ്റ് യോഗം സെർച്ച് കമ്മിറ്റി പ്രതിനിധിയായി പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ ഡോ.വി.കെ.രാമചന്ദ്രനെ തിരഞ്ഞെടുത്തിരുന്നു. ഗവർണറുടെ അധികാരം കവരുന്ന ഭേദഗതിക്കായി, അദ്ദേഹം സ്വയം ഒഴിഞ്ഞു. ഇക്കാര്യവും പുതിയ പ്രതിനിധിയെ സെനറ്റ് നിശ്ചയിക്കുമെന്നും ഗവർണറെ വി.സി അറിയിച്ചിരുന്നു. ഇന്നലെ ഇക്കാര്യം അജൻഡയാക്കിയില്ല.
പ്രമേയം ചട്ടവിരുദ്ധമാണെങ്കിൽൽ അവതരിപ്പിച്ച സിൻഡിക്കേറ്റ് അംഗത്തിനെതിരേ നടപടിയെടുക്കാൻ ഗവർണർക്ക് വി. സിയോട് നിദ്ദേശിക്കാം.
ഗവർണർക്ക് പരാതി
ചട്ടങ്ങൾക്ക് വിരുദ്ധമായി ചാൻസലർക്കെതിരേ പ്രമേയം അവതരിപ്പിക്കാൻ വി. സി അനുവദിച്ചത് അനുചിതമാണെന്ന് കാട്ടി സേവ് യൂണിവേഴ്സിറ്റി കാമ്പെയിൽ കമ്മിറ്റി ഗവർണർക്ക് പരാതി നൽകി. വിസി ക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |