നെടുമ്പാശ്ശേരി: സിംബാബ്‌വെയിൽ നിന്ന് ദോഹ വഴി കൊച്ചി വിമാനത്താവളത്തിലെത്തിച്ച 36 കോടി രൂപ വിലയുള്ള 18 കിലോ മയക്കുമരുന്നുമായി പ്രവാസി അറസ്റ്റിൽ. അന്താരാഷ്ട്ര മയക്കുമരുന്നു മാഫിയയിലെ കണ്ണിയായ പാലക്കാട് സ്വദേശി മുരളീധരൻ നായരാണ് (64) പിടിയിലായത്.
ഇന്നലെ രാവിലെ 7.30ന് ആഭ്യന്തര ടെർമിനലിൽ നിന്ന് എയർ ഏഷ്യ വിമാനത്തിൽ ഡൽഹിയിലേക്കുള്ള യാത്രയ്ക്കൊരുങ്ങുമ്പോഴാണ് സിയാലിന്റെ സെക്യൂരിറ്റി വിഭാഗം പ്രതിയുടെ ബാഗേജ് പരിശോധിച്ചത്. അത്യാധുനിക 'ത്രിഡി എം.ആർ.ഐ" സ്‌കാനിംഗ് യന്ത്രം ഉപയോഗിച്ചുള്ള പരിശോധനയ്‌ക്കിടെ ബാഗിന്റെ രഹസ്യ അറയിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്. ഇയാൾ നിരവധി തവണ വിദേശയാത്ര നടത്തിയിട്ടുണ്ടെന്നും കണ്ടെത്തി.
പ്രതിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോക്ക് കൈമാറി. മയക്കുമരുന്ന് സാമ്പിൾ പരിശോധനയ്ക്കായി സർക്കാർ ലാബിലേക്കയച്ചു.
മാനസിക അസ്വസ്ഥതയുള്ളവർക്ക് ആശ്വാസമേകുന്ന പൊടിരൂപത്തിലുള്ള മെഥാക്വലോൺ മരുന്നാണ് ഇയാൾ കൊണ്ടുവന്നതെന്നാണ് നിഗമനം. പക്ഷേ ഇത് ഇന്ത്യയിലുൾപ്പെടെ നിരോധിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |