■ കഴിഞ്ഞ ദിവസം അറസ്റ്റിലായ നാലു പ്രതികളും റിമാൻഡിൽ
പാലക്കാട്: സി.പി.എം മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം എസ്.ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായ ,പ്രതികൾ ഉപയോഗിച്ച മൊബൈൽ ഫോണുകൾ കണ്ടെടുത്തു. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതി ജിനേഷുമായി ഇന്നലെ രാവിലെ മലമ്പുഴയിൽ നടത്തിയ തെളിവെടുപ്പിനിടെയാണ് മുഖ്യപ്രതികളുടെ നാല് മൊബൈൽ ഫോണുകളും കണ്ടെടുത്തത്.
കൃത്യം നടത്തിയ ശേഷം പ്രതികൾ ഒളിച്ചിരുന്ന മലമ്പുഴ ചേമ്പന മല അടിവാരത്തെ ഒരു പാറയുടെ അടിയിൽ പ്ലാസ്റ്റിക് കവറിലാണ് ഫോണുകൾ ഒളിപ്പിച്ചിരുന്നത്. കേസിൽ ഉന്നത തല ഗൂഢാലോചന സംശയിക്കുന്ന സാഹചര്യത്തിൽ പ്രതികളുടെ ഫോണുകൾ കണ്ടെത്താനായത് ഏറെ നിർണായകമാകും. ഇതിലൂടെ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.കേസിൽ ശനിയാഴ്ച രാത്രി അറസ്റ്റിലായ കല്ലേപ്പുള്ളി സ്വദേശികളായ ആവാസിനെയും , സുഹൃത്ത് സിദ്ധാർത്ഥിനെയും കല്ലേപ്പുള്ളി ജംഗ്ഷനടുത്തുള്ള
കടയിലെത്തിച്ച് തെളിവെടുത്തു. കടയിലെ ജോലിക്കാരനാണ് ആവാസ്. മുഖ്യപ്രതികളും ആവാസും സിദ്ധാർത്ഥും പതിവായി കടയിൽ ഒത്തുകൂടാറുണ്ട്. പ്രതികൾക്ക് ആയുധം കൈമാറിയതും ഗുഢാലോചന നടത്തിയതും ഈ കടയിൽ വച്ചാണെന്ന് പൊലീസ് പറയുന്നു.
ശനിയാഴ്ച അറസ്റ്റ് ചെയ്ത സിദ്ധാർത്ഥൻ, ആവാസ്, ജിനേഷ്, ബിജു എന്നിവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജിനേഷാണ് കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചത്. ഇയാൾ ബി.ജെ.പി ബൂത്ത് സെക്രട്ടറിയാണെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾക്ക് ഭക്ഷണം വാങ്ങിനൽകിയതും പ്രതികളുടെ മൊബൈൽ ഫോണുകൾ തന്റെ വീടിന് സമീപത്തെ കാട്ടിനുള്ളിൽ ഒളിപ്പിച്ചതും ഇയാളാണ്..
മറ്റൊരു പ്രതി ആവാസ് ആർ.എസ്.എസ് മുഖ്യ ശിക്ഷക് ആയിരുന്നുവെന്നും പൊലീസ് അറിയിച്ചു.
.അതേസമയം, അറസ്റ്റിലായവരുടെ രാഷ്ട്രീയ പശ്ചാത്തലം സംബന്ധിച്ച് സി.പി.എമ്മും ബി.ജെ.പിയും തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ ശക്തമാണ്. ആർ.എസ്.എസ് പ്രവർത്തകരാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്നാണ് സി.പി.എമ്മിന്റെ പ്രതികരണം. ഷാജഹാന്റെ വീട്ടുകാരും ഇതാണ് പറയുന്നത്. ആരോപണം ആർ.എസ്.എസ് - ബി.ജെ.പി നേതൃത്വം നിഷേധിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |