തിരുവനന്തപുരം: മെഡിക്കൽ കോളേജ് എസ്.എ.ടി. ആശുപത്രിയിൽ പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം ശക്തിപ്പെടുത്തുന്നതിന് 93.36 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പീഡിയാട്രിക് ഗ്യാസ്‌ട്രോ ഇന്റസ്റ്റൈനൽ എൻഡോസ്‌കോപ്പി മെഷീനും അനുബന്ധ ഉപകരണങ്ങളും വാങ്ങാനാണ് തുകയനുവദിക്കുന്നത്. സംസ്ഥാനത്ത് സർക്കാർ മേഖലയിലെ ആദ്യ സംരംഭമാണിത്.
ഇന്ത്യയിൽ തന്നെ സർക്കാർ മേഖലയിൽ മൂന്നോ നാലോ പ്രധാന ആശുപത്രികളിൽ മാത്രമാണ് ഈ സംവിധാനമുള്ളത്. ഇത് സജ്ജമാകുന്നതോടെ എസ്.എ.ടി.യിൽ പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തിലെത്തുന്ന കുട്ടികൾക്ക് അത്യാധുനിക ചികിത്സാ സംവിധാനം ലഭ്യമാകും. ഭാവിയിൽ ഈ വിഭാഗത്തിൽ സൂപ്പർ സ്‌പെഷ്യാലിറ്റി ഡി.എം. കോഴ്‌സ് ആരംഭിക്കുന്നതിന് ഈ സംവിധാനങ്ങൾ സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടികൾക്കുണ്ടാകുന്ന ഉദര, കുടൽ, കരൾ, പാൻക്രിയാസ് എന്നിവ സംബന്ധമായ അസുഖങ്ങൾക്കായുള്ള സ്‌പെഷ്യാലിറ്റി ചികിത്സയാണ് പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം വഴി നൽകുന്നത്. ഇതോടൊപ്പം തന്നെ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ കുട്ടികളുടെ ചികിത്സയും ഈ വിഭാഗം വഴി നൽകി വരുന്നു. പ്രതിവർഷം നാലായിരത്തോളം പേരാണ് എസ്.എ.ടി. ആശുപത്രിയിലെ ഈ വിഭാഗത്തിൽ ചികിത്സ തേടുന്നത്. ഗുരുതര കരൾ രോഗം ബാധിച്ച കുട്ടികൾക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവുമുള്ള ചികിത്സയും ഇവിടെ നിന്നും ലഭ്യമാക്കുന്നു.
പുതിയ സംവിധാനം വരുന്നതോടെ ഈ വിഭാഗത്തിലെത്തുന്ന കുട്ടികൾക്ക് പീഡിയാട്രിക് ഗ്യാസ്‌ട്രോ ഇന്റസ്റ്റൈനൽ എൻഡോസ്‌കോപ്പി മെഷീനിലൂടെ നൂതന പരിശോധനയും ചികിത്സയും ലഭ്യമാകും. കുടൽ സംബന്ധമായ രോഗങ്ങൾ കണ്ടെത്തുന്നതിനും കരൾ രോഗം ബാധിച്ച കുട്ടികളിലെ രക്തസ്രാവം കണ്ടെത്തുന്നതിനും കഴിയും. അറിയാതെ എന്തെങ്കിലും വസ്തുക്കൾ വിഴുങ്ങി വരുന്ന കുട്ടികളിൽ വിഴുങ്ങിയ വസ്തുവിനെ കൃത്യമായി കണ്ടെത്താനും പുറത്തെടുക്കാനും സാധിക്കും. അനസ്തീഷ്യ വിഭാഗത്തിന്റെ സേവനം ഉറപ്പ് വരുത്തിയാണ് ചികിത്സ നൽകുന്നത്. തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് എസ്.എ.ടി. ആശുപത്രിയിൽ പീഡിയാട്രിക് ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം ഒ.പി. പ്രവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |