തിരുവനന്തപുരം: വ്യവസായ, വാണിജ്യ, ടൂറിസം, ഐ.ടി മേഖലകളിൽ കൂടുതൽ സംരംഭങ്ങളെ എത്തിക്കുകയും നിക്ഷേപവും തൊഴിലവസരങ്ങളും ഉയർത്തുകയും ലക്ഷ്യമിട്ട് ഭൂപരിധി മാനദണ്ഡങ്ങളിൽ ഇളവുമായി സംസ്ഥാന സർക്കാർ. കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്ന സ്വകാര്യ സംരംഭങ്ങൾക്ക് നിബന്ധനകളോടെ പരമാവധി കൈവശം വയ്ക്കാവുന്ന ഭൂമി തത്കാലം 50 ഏക്കറാക്കി.
1963ലെ ഭൂപരിഷ്കരണ നിയമപ്രകാരം കൈവശം വയ്ക്കാവുന്ന ഭൂപരിധി സംബന്ധിച്ച മാനദണ്ഡങ്ങളിലാണ് ബുധനാഴ്ച ചേർന്ന മന്ത്രി സഭായോഗം കൂടുതൽ വ്യക്തത വരുത്തിയത്. നിലവിൽ ഒരാൾക്ക് അഞ്ചേക്കറും ഒന്നുമുതൽ അഞ്ച് അംഗങ്ങൾ വരെയുള്ള കുടുംബത്തിന് പരമാവധി 15 ഏക്കറുമാണ് കൈവശം വയ്ക്കാനാവുക. 15 ഏക്കറിലധികമുണ്ടെങ്കിൽ താലൂക്ക് ലാൻഡ് ബോർഡിന് കേസെടുത്ത് കൂടുതലുള്ള ഭൂമി ഏറ്റെടുക്കാമായിരുന്നു. തോട്ടം, വ്യവസായം, ആരാധനാലയങ്ങൾ, ധർമ്മസ്ഥാപനങ്ങൾ എന്നിവയ്ക്കാണ് ഇളവുള്ളത്.
2015 ആഗസ്റ്റ് 22ലെ റവന്യുവകുപ്പ് ഉത്തരവ് പ്രകാരം വ്യവസായം, വിദ്യാഭ്യാസം, ടൂറിസം, മെഡിക്കൽ സയൻസ്, ഐ.ടി തുടങ്ങിയ സംരംഭങ്ങൾ 15 ഏക്കറിലധികം ഭൂമി കൈവശം വയ്ക്കണമെങ്കിൽ കുറഞ്ഞത് 10 കോടി രൂപ നിക്ഷേപവും 20 തൊഴിലവസരങ്ങളും എന്ന ഉപാധിയുണ്ടായിരുന്നു.
മാനദണ്ഡവും ഇളവുകളും
പുതിയ ഭേദഗതിപ്രകാരം 10 കോടി രൂപ നിക്ഷേപവും 20 തൊഴിലവസരങ്ങളുമുണ്ടെങ്കിൽ ഒരേക്കർ കൂടിയാവാം.
രണ്ട് ഏക്കർ അധികമായി കൈവശം വയ്ക്കണമെങ്കിൽ 20 കോടിരൂപ നിക്ഷേപവും 40 തൊഴിലവസരങ്ങളും വേണം.
ഈ ക്രമത്തിലാണ് പരമാവധി 500 കോടി രൂപവരെ നിക്ഷേപമുള്ളവർക്ക് 50 ഏക്കർ കൈവശം വയ്ക്കാൻ അനുമതി നൽകുക.
അപേക്ഷ ഓൺലൈനിൽ
സ്ഥലം കൈവശം വന്നാൽ ഒരുമാസത്തിനകം സംരംഭം തുടങ്ങാനുദ്ദേശിക്കുന്ന വകുപ്പിൽ ഓൺലൈൻ അപേക്ഷ നൽകണം. വകുപ്പ് ശുപാർശ ചെയ്താൽ ജില്ലാ കളക്ടർ ചെയർമാനും ഡെപ്യൂട്ടി കളക്ടർ, തഹസിൽദാർ, ബന്ധപ്പെട്ട വകുപ്പിന്റെ ജില്ലാ ഓഫീസർ എന്നിവരടങ്ങിയ പ്രാഥമികസമിതി അപേക്ഷ പരിശോധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകും. റവന്യു മന്ത്രിയും പ്രോജക്ടുമായി ബന്ധപ്പെട്ട വകുപ്പ് മന്ത്രിയും ചീഫ് സെക്രട്ടറിയും റവന്യു സെക്രട്ടറിയും ഉൾപ്പെട്ട സമിതി അന്തിമ തീരുമാനമെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |