തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളിക്ക് മുഖ്യാതിഥിയായി കേന്ദ്ര മന്ത്രി അമിത്ഷായെ ക്ഷണിച്ചതിലൂടെ വർഗീയതയോടുള്ള വിധേയത്വവും ബി.ജെ.പിയോടുള്ള സ്‌നേഹവുമാണ് മുഖ്യമന്ത്രി പ്രകടിപ്പിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പി പറഞ്ഞു. ഗാന്ധി ഘാതകരുടെ അനുയായികളും നെഹ്റു നിന്ദകരുമായ സംഘപരിവാർ നേതാക്കൾക്ക് സി.പി.എം കേരളഘടകം നൽകുന്ന അമിത പ്രാധാന്യം പോളിറ്റ് ബ്യൂറോയുടെ ആശിർവാദത്തോടെയാണോയെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കണം. നെഹ്റുവിന്റെ പേരിലുള്ള വള്ളംകളിയിൽ അദ്ദേഹത്തെ അപമാനിക്കുകയും തമസ്കരിക്കുകയും ചെയ്യുന്നവരെ മുഖ്യാതിഥിയായി ക്ഷണിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണ്.
ലാവ്‌ലിൻ കേസ് ഹർജികൾ സുപ്രീംകോടതിയിൽ ലിസ്റ്റ് ചെയ്തിട്ടും 30 തവണ മാറ്റി വച്ചതിന്റെയും സ്വർണക്കടത്ത് കേസിലെ കേന്ദ്ര ഏജൻസികളുടെ അന്വേഷണഗതി മാറിയതിന്റെയും പൊരുൾ അമിത്ഷായ്ക്കയച്ച ക്ഷണക്കത്തിലൂടെ കേരളത്തിന് ബോദ്ധ്യമായി.
ഗുജറാത്ത് മോഡൽ പഠിക്കാൻ ഉദ്യോഗസ്ഥസംഘത്തെ അയച്ച മുഖ്യമന്ത്രിയിൽ നിന്ന് ഇത്തരം സംഘപരിവാർ പ്രീണന നിലപാടുണ്ടായതിൽ അത്ഭുതപ്പെടാനില്ല. ടീസ്ത സെത്തൽവാദിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് നിയമസഭയിൽ കണ്ണീരൊഴുക്കിയ മുഖ്യമന്ത്രി ബി.ജെ.പി മന്ത്രിമാരെ ക്ഷണിക്കാൻ മുട്ടിലിഴയുകയാണ്. സംഘപരിവാർ കൊന്നുതള്ളിയ സി.പി.എം രക്തസാക്ഷികളുടെ ആത്മാവും അവരുടെ കുടുംബങ്ങളും മുഖ്യമന്ത്രിയോട് ക്ഷമിക്കില്ലെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |