തിരുവനന്തപുരം:പുറമെ അല്പം പരുക്കനെന്നു തോന്നുന്ന എം.വി.ഗോവിന്ദനെ അടുത്തറിയുന്നവർ സാക്ഷ്യപ്പെടുത്തും, അദ്ദേഹത്തിന്റെയുള്ളിലെ പച്ച മനുഷ്യനെ. 'സംഘടനാവത്കരിക്കപ്പെട്ട ശരീരവും മനസും ' സി.പി.എം സംസ്ഥാന സെക്രട്ടറിയായി നിയോഗിക്കപ്പെട്ട എം.വി.ഗോവിന്ദനെ വിശേഷിപ്പിക്കാൻ ഇതിലധികമൊന്നുമില്ല. എന്തിലും ഏതിലും പാർട്ടിയുടെ നിയതമായ ചട്ടക്കൂടുകൾക്കുള്ളിലാണ് അദ്ദേഹം. എല്ലാ കാര്യത്തിലും താത്വികമായ കാഴ്ചപ്പാട. അതിന് സാധാരണക്കാരന്റെ ജീവിതവുമായി കൂട്ടിച്ചേർക്കലുമുണ്ട്.
ചുരുങ്ങിയ സമയത്തിനുള്ളിൽ നേടിയ നല്ല മന്ത്രിയെന്ന ഖ്യാതിയിൽ നിന്നാണ് പാർട്ടി സെക്രട്ടറിയാവാനുള്ള അദ്ദേഹത്തിന്റെ നിയോഗം. മൂന്ന് തവണ കേരള നിയമസഭയിലെത്തിയ ഗോവിന്ദന് രണ്ടാം പിണറായി സർക്കാരിൽ പ്രധാനമായ രണ്ട് വകുപ്പുകളാണ് ലഭിച്ചത്. വികസന പ്രവർത്തനങ്ങളുടെ ആണിക്കല്ലായ തദ്ദേശ സ്വയംഭരണവും, ഒന്നു കണ്ണുതെറ്റിയാൽ ഏറെ പഴി കേൾക്കാവുന്ന എക്സൈസും. രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാർ ജനങ്ങളിൽ നിന്ന് അകലുന്നുവെന്ന വിമർശനം രണ്ടാഴ്ച മുമ്പ് വിശദമായി ചർച്ച ചെയ്ത പാർട്ടി സംസ്ഥാന കമ്മിറ്റി, മന്ത്രിമാരുടെ പ്രവർത്തനങ്ങൾക്ക് മാർഗ്ഗരേഖ തയ്യാറാക്കിയിരുന്നു. അന്ന് സംസ്ഥാന കമ്മിറ്റിയിൽ മന്ത്രിയെന്ന നിലയിൽ സ്വയംവിമർശനപരമായി പോരായ്മകൾ തുറന്നു പറയാൻ ഒട്ടും വിമുഖത കാട്ടാതിരുന്ന ഗോവിന്ദൻ മാസ്റ്റർ മാതൃകയായി. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, തദ്ദേശ വകുപ്പ്(പ്ലാനിംഗ്) എന്നിവയ്ക്ക് കീഴിലുള്ള സർവീസുകളെയും ഗ്രാമവികസന , തദ്ദേശ എൻജിനിയറിംഗ് സർവീസുകളെയും ഏകീകരിച്ച് പൊതു സർവീസ് രൂപീകരിക്കുന്നതിനുള്ള ബിൽ നടപ്പ് നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിച്ചതും അദ്ദേഹമാണ്.
വിദേശമദ്യ ചില്ലറ വില്പനശാലകളിലെ അനിയന്ത്രിതമായ തിരക്കും അസൗകര്യങ്ങളും ഹൈക്കോടതിയുടെ വിമർശനത്തിന് വിധേയമായ ഘട്ടത്തിലാണ് ഗോവിന്ദൻ മാസ്റ്റർ എക്സൈസ് വകുപ്പിന്റെ ചുമതലയേൽക്കുന്നത്. കോടതിയുടെ നിരീക്ഷണങ്ങൾക്ക് അനുസൃതമായി ബെവ്കോ ഔട്ട് ലെറ്റുകളെ പരിഷ്കരിക്കാൻ സ്വീകരിച്ച നടപടികൾ ഏറെ ശ്രദ്ധേയമായി. മദ്യത്തിനും ലഹരി വ്യാപനത്തിനുമെതിരെ എക്സൈസ് തുടങ്ങിയ ബോധവത്കരണ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകാനും നിർദ്ദേശം നൽകി.
വയോജനങ്ങൾക്കായി തദ്ദേശ വകുപ്പ് ആവിഷ്കരിച്ച വാതിൽപ്പടി സേവനം ആയിരങ്ങൾക്ക് ആശ്വാസമേകുന്നതായി തദ്ദേശ സ്ഥാപനങ്ങളിൽ ഒരേ സീറ്റിൽ മൂന്ന് വർഷത്തിലേറെ ജോലി ചെയ്യുന്നവരെ മാറ്റുമെന്ന് നിയമസഭയിൽ തുറന്നു പറയാനുള്ള ആർജ്ജവവും ഗോവിന്ദൻ മാസ്റ്റർക്കുണ്ടായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |