തിരുവനന്തപുരം: ലഹരി ഉപയോഗിച്ചവരെ ഉമിനീർ പരിശോധിച്ച് ഉടൻ കുടുക്കാൻ പൊലീസിന് ആൽക്കോ സ്കാൻ വാനും. നുണഞ്ഞ ലഹരിയുടെ ഇനവും വീര്യവും പരിശോധിക്കുന്ന ലാബ് വാനിലുണ്ട്. വാഹന പരിശോധനാസമയത്ത് തന്നെ ലഹരി ഉപയോഗം കണ്ടെത്താമെന്നതാണ് നേട്ടം.
റോട്ടറി ഇന്റർനാഷണൽ സംഭാവന ചെയ്ത വാൻ ഇന്ന് വൈകിട്ട് 4.30ന് മാസ്കോട്ട് ഹോട്ടലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്യും. സാമൂഹ്യ സേവനത്തിന്റെ ഭാഗമായ റോപ്പ് പദ്ധതി വഴി 15 വാഹനങ്ങൾ റോട്ടറി ഇന്റർനാഷണൽ നൽകും. ഉമിനീർ സഹായത്തോടെ പരിശോധനയ്ക്കുള്ള അബോൺ കിറ്റ് നേരത്തേ ലഭ്യമാക്കിയിരുന്നു.
വാനും ലാബും ചേർത്ത് ഒന്നിന് 50 ലക്ഷം രൂപയാണ് ചെലവ്. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ കെ. ശ്രീനിവാസന്റെ നേതൃത്വത്തിൽ കഴക്കൂട്ടം, ഗ്രേറ്റർ ഹരിപ്പാട് റോട്ടറി ക്ളബുകൾ സംയുക്തമായാണ് വാൻ നൽകുന്നത്.
പൊലീസ് മേധാവി അനിൽകാന്ത് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പദ്ധതി വിശദീകരിക്കും. റോട്ടറി ഗവർണർ കെ. ബാബുമോൻ, റോപ്പ് ചീഫ് കോ- ഓർഡിനേറ്റർ സുരേഷ് മാത്യു, ജനറൽ കോ- ഓർഡിനേറ്ററും സെക്രട്ടറിയുമായ ജിഗീഷ് നാരായണൻ, റോട്ടറി മുൻ ഗവർണർ കെ. ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |