തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ചർച്ചയ്‌ക്കിടെയുള്ള പ്രസംഗത്തിനിടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും സ്‌പീക്കർ ചെയറിലുണ്ടായിരുന്ന എം. നൗഷാദും തമ്മിൽ വാക് തർക്കം. ഇതേത്തുടർന്ന് പ്രതിപക്ഷം ചെയറിനെതിരെ മുദ്രാവാക്യം മുഴക്കി നടുത്തളത്തിലേക്കിറങ്ങിയതോടെ സഭ അല്പനേരം പ്രക്ഷുബ്ധമായി.
പ്രതിപക്ഷനേതാവ് വിയോജനക്കുറിപ്പ് രേഖപ്പെടുത്തി സംസാരിക്കുന്നതിനിടെ ഭരണപക്ഷത്ത് നിന്ന് എ.എൻ. ഷംസീറും വി. ജോയിയും തർക്കിച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്. പ്രതിപക്ഷനേതാവ് ഇരുവരോടും ക്ഷുഭിതനായതോടെ ഇരു വിഭാഗവും തമ്മിൽ വാക്കുതർക്കമായി. ഇതിനിടെയാണ് ചെയറിലിരുന്ന നൗഷാദ് ഇടപെട്ടത്. ചെയറിനെ നോക്കി സംസാരിക്കാൻ അദ്ദേഹം പ്രതിപക്ഷനേതാവിനോട് പറഞ്ഞു. ഇത് പ്രതിപക്ഷനേതാവിനെ വീണ്ടും ക്ഷുഭിതനാക്കി.
എവിടെ നോക്കി പറയണമെന്ന് താനല്ലേ തീരുമാനിക്കേണ്ടതെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞതോടെ നൗഷാദും ക്ഷുഭിതനായി. തന്നെ ഭീഷണിപ്പെടുത്തുകയാണോ എന്നും എവിടെയായാലും ഇരിക്കുന്ന സീറ്റിനനുസരിച്ച് പണിയെടുക്കാൻ അറിയാമെന്നും നൗഷാദ് പറഞ്ഞു. ഇതിൽ പ്രകോപിതരായ പ്രതിപക്ഷത്തെ പിൻനിരക്കാർ മുദ്രാവാക്യം മുഴക്കി നടുത്തളത്തിലിറങ്ങി. ഇതോടെ ഭരണകക്ഷിയംഗങ്ങളും എഴുന്നേറ്റ് ബഹളമുണ്ടാക്കി. ഇരുകൂട്ടരോടും സീറ്റുകളിലേക്ക് മടങ്ങാൻ നൗഷാദ് ആവർത്തിച്ചാവശ്യപ്പെട്ടതോടെയാണ് അംഗങ്ങൾ ശാന്തരായത്. തുടർന്ന് പ്രതിപക്ഷനേതാവ് തന്റെ പ്രസംഗം പൂർത്തിയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |