കൊച്ചി: സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 50 ശതമാനം സീറ്റിൽ സർക്കാർ ഫീസ് ഈടാക്കണമെന്ന നാഷണൽ മെഡിക്കൽ കമ്മിഷന്റെ (എൻ.എം.സി) നിർദ്ദേശം കേരളത്തിൽ നടപ്പാക്കേണ്ടെന്ന് ഹൈക്കോടതി. എൻ.എം.സി നിർദ്ദേശത്തിനെതിരെ കേരള ക്രിസ്ത്യൻ പ്രൊഫഷണൽ കോളേജ് മാനേജ്മെന്റ് ഫെഡറേഷൻ, കേരള പ്രൈവറ്റ് മെഡിക്കൽ കോളേജ് മാനേജ്മെന്റ് അസോസിയേഷൻ തുടങ്ങിയവർ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്.
സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ 50 ശതമാനം മെറിറ്റ് സീറ്റിൽ സർക്കാർ ഫീസ് ഏർപ്പെടുത്തണമെന്നത് ഫെബ്രുവരി മൂന്നിന് ദേശീയ മെഡിക്കൽ കമ്മിഷൻ നൽകിയ 25 നിർദ്ദേശങ്ങളിലൊന്നാണ് . ഇതു നിയമപരമല്ലെന്നാരോപിച്ചാണ് ഹർജിക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ഇതു പാലിക്കേണ്ടെന്ന് വ്യക്തമാക്കിയെങ്കിലും, ഫീസ് നിർണയിക്കുന്ന കാര്യത്തിൽ എൻ.എം.സിയുടെ മറ്റു നിർദ്ദേശങ്ങൾ അഡ്‌മിഷൻ ആൻഡ് ഫീസ് റെഗുലേറ്ററി കമ്മിറ്റി പാലിക്കണമെന്നും സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.
2017ൽ കേരള മെഡിക്കൽ എഡ്യൂക്കേഷൻ ആക്ട് നിലവിൽ വന്നതോടെ സ്വകാര്യ മെഡിക്കൽ കോളേജുകളിൽ മാനേജ്മെന്റ് ക്വാട്ട, സർക്കാർ ക്വാട്ട വേർതിരിവില്ല. എല്ലാ സീറ്റുകളിലേക്കും എൻട്രൻസ് കമ്മിഷണറാണ് അലോട്ട്മെന്റ് നടത്തുന്നത്. ആ നിലയ്ക്ക് 50 ശതമാനം സീറ്റിൽ സർക്കാർ ഫീസ് ഈടാക്കണമെന്ന എൻ. എം.സിയുടെ നിർദ്ദേശം നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ട്. 50 ശതമാനം മെറിറ്റ് സീറ്റിൽ സർക്കാർ ഫീസ് ഈടാക്കിയാൽ ശേഷിച്ച 50 ശതമാനം സീറ്റിൽ പ്രവേശനം നേടുന്നവരിൽ നിന്ന് കോളേജിന്റെ നടത്തിപ്പിനും മറ്റുമായി വലിയ തുക ഫീസായി ഈടാക്കേണ്ടി വരും. ഇതൊഴിവാക്കി കോളേജ് നടത്തിപ്പിനുള്ള ചെലവു കണക്കാക്കി കുറഞ്ഞ ഫീസ് ഈടാക്കാനാണ് സംസ്ഥാനത്തു ഫീസ് നിർണയ സമിതി അനുമതി നൽകുന്നത്. ദേശീയ മെഡിക്കൽ കമ്മിഷൻ ഇത്തരമൊരു നിർദ്ദേശം നൽകിയത് ക്രോസ് സബ്‌സിഡിയെന്ന ഉദ്ദേശ്യത്തോടെയല്ലെന്ന് കോടതിക്ക് ഉറപ്പുണ്ട്. ഒരു വിഭാഗത്തിൽ നിന്ന് കൂടുതൽ ഫീസ് ഈടാക്കി മറ്റൊരു വിഭാഗത്തെ പഠിപ്പിക്കുകയെന്ന ഈ ഇടപാട് സുപ്രീം കോടതി വിലക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
എന്നാൽ, രാജ്യത്തൊട്ടാകെയുള്ള നിർദ്ദേശമെന്ന നിലയ്ക്കാണ് ഓഫീസ് മെമ്മോറാണ്ടം പുറപ്പെടുവിച്ചതെന്നും സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയിൽ ഇതിൽ മാറ്റം വരുത്താമെന്നും ദേശീയ മെഡിക്കൽ കമ്മിഷൻ വിശദീകരിച്ചു. സ്വാശ്രയ മെഡിക്കൽ കോളേജുകളിലെ ഫീസ് നിർണയത്തിന് സംസ്ഥാന സർക്കാർ ഇതിനകം നടപടി സ്വീകരിച്ചതിനാൽ, എൻ.എം.സിയുടെ നിർദ്ദേശങ്ങൾ അനുബന്ധമായി കണ്ടാൽ മതിയെന്ന് കേന്ദ്ര സർക്കാരും വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |