തിരുവനന്തപുരം: പ്രളയ സാദ്ധ്യത ഭൂപടം തയ്യാറാക്കുകയാണെന്ന് മന്ത്രി കെ. രാജൻ നിയമസഭയെ അറിയിച്ചു. പ്രളയ സാദ്ധ്യത പ്രദേശങ്ങളുടെ സൂക്ഷ്മ ഭൂപടം തയ്യാറാക്കേണ്ടത് കേന്ദ്ര സർക്കാർ സ്ഥാപനങ്ങളാണ്. ഇതിന് കാലതാമസമുണ്ട്. അതിനാലാണ് കേരളം ഭൂപടം തയ്യാറാക്കുന്നത്. കഴിഞ്ഞ ദിവസം ദുരന്തമുണ്ടായ കുടയത്തൂർ ഉരുൾപൊട്ടൽ സാദ്ധ്യത പ്രദേശമല്ല. കേരളത്തിൽ മൂന്ന് ഡോപ്ലാർ റെഡാർ സംവിധാനത്തിനു പകരം കൊച്ചിയിൽ ഒരെണ്ണം മാത്രമാണുള്ളത്. തെക്കൻ കേരളത്തിൽ മഴക്കാലത്ത് ഉപയോഗിക്കാവുന്ന വി.എസ്.എസ്.സിയുടെ ഡോപ്ലാർ സംവിധാനമാണുള്ളത്. വടക്കൻ കേരളത്തിൽ ഈ സംവിധാനമില്ല. തിരുവനന്തപുരത്തും വടക്കൻ കേരളത്തിലും ഡോപ്ലാർ റെഡാർ സംവിധാനം വേണമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇടുക്കിയിലും വയനാട്, കോഴിക്കോട് അതിർത്തിയിലും ഹൈ ഓൾട്ടിറ്റ്യൂഡ് റെസ്ക്യൂ ഹബ് സ്ഥാപിക്കുന്നത് പരിഗണനയിലാണ്. ഭൂമി നഷ്ടപ്പെട്ടവർക്ക് പകരം വാങ്ങാൻ ആറു ലക്ഷവും വീടു നഷ്ടപ്പെട്ടവർക്ക് നാലു ലക്ഷവുമാണ് നൽകുന്നത്. ഇതിൽ രജിസ്ട്രേഷൻ/സ്റ്റാമ്പ് ഡ്യൂട്ടിക്കായി 50,000 രൂപ അനുവദിക്കും. പട്ടികജാതി/വർഗ വിഭാഗത്തിൽപ്പെട്ടവരുടേതുപോലെ ഇതര വിഭാഗങ്ങൾക്കും രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കുന്നത് പരിഗണനയിലാണ്.
യൂറോപ്യൻ യൂണിയനുമായി സഹകരിക്കാൻ ആലോചന
യൂറോപ്യൻ യൂണിയന്റെ കാലാവസ്ഥാ പ്രവചന യൂണിറ്റുമായി സഹകരിക്കുന്ന കാര്യം സർക്കാർ ആലോചിക്കുന്നുണ്ട്. കൊച്ചി സർവകലാശാലയിലെ കാലാവസ്ഥ പ്രവചനവിഭാഗത്തെ സർക്കാർ സംവിധാനത്തിന്റെ ഭാഗമാക്കും. ഡാമുകൾ തുറന്നാൽ എത്ര സമയം കൊണ്ട് വെള്ളം എത്തുമെന്നതിനെക്കുറിച്ച് വിശദമായ മാപ്പ് തയ്യാറാക്കിയെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |