ന്യൂഡൽഹി: പാകിസ്ഥാനിൽ ഒളിവിലുള്ള അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ സഹായത്തോടെ രാഷ്ട്രീയ നേതാക്കളെയും വ്യവസായികളെയും ആക്രമിക്കാനും ഭീകരപ്രവർത്തനത്തിനും ദാവൂദിന്റെ 'ഡി" കമ്പനി ഇന്ത്യയിൽ പ്രത്യേക യൂണിറ്റ് സ്ഥാപിച്ചെന്ന വിവരത്തെ തുടർന്നാണ് നടപടി.
ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിം എന്ന ഹാജി അനീസിനെ കണ്ടെത്താൻ 25 ലക്ഷവും, ഛോട്ടാ ഷക്കീൽ എന്ന ഷക്കീൽ ഷെയ്ഖിനായി 20 ലക്ഷവും, സഹായികളായ ജാവേദ് പട്ടേൽ എന്ന ജാവേദ് ചിക്‌ന, ടൈഗർ മേമൻ എന്ന ഇബ്രാഹിം മുഷ്‌താഖ് അബ്ദുൾ റസാഖ് മേമൻ എന്നിവർക്കായി 15 ലക്ഷം രൂപ വീതവും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
ലഷ്‌കർ ഇ-തയ്ബ, ജെയ്‌ഷെ മുഹമ്മദ്, അൽ-ഖ്വയ്ദ തുടങ്ങിയ സംഘടനകളുടെ സഹായത്തോടെ ഇന്ത്യയിൽ ഭീകര പ്രവർത്തനത്തിന് പദ്ധതിയിടുന്നുവെന്ന വിവരത്തെ തുടർന്ന് കഴിഞ്ഞ ഫെബ്രുവരിയിൽ ദാവൂദിനെതിരെ എൻ.ഐ.എ കേസെടുത്തിരുന്നു. ഇതേത്തുടർന്നാണ് മുംബയിലെ കുർളയിൽ 300 കോടി രൂപയുടെ ഭൂമി ഇടപാടിൽ എൻ.സി.പി നേതാവും മുൻ മന്ത്രിയുമായ നവാബ് മാലിക്കിനെ ഫെബ്രുവരി 23ന് ഇ.ഡി അറസ്റ്റ് ചെയ്‌തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |