ന്യൂഡൽഹി: കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മ നിരപരാധിയാണെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് റദ്ദാക്കാൻ 13 കാരനായ മകൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജെ.ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
മകനെ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. കേസ് വ്യാജമാണെന്ന ഡോ. ദിവ്യ ഗോപിനാഥിന്റെ അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് റദ്ദാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു. തിരുവനന്തപുരം പോക്സോ കോടതി കേസ് നടപടികൾ അവസാനിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാൽ, പ്രോസിക്യൂഷന്റെ ഭാഗം മാത്രം കേട്ട ഹൈക്കോടതി തന്റെ ഭാഗം കേൾക്കാതെ ഉത്തരവിറക്കിയെന്നാരോപിച്ചാണ് മകൻ സുപ്രീംകോടതിയെ സമീപിച്ചത്. മകന്റെ പരാതിക്ക് പിന്നിൽ പിതാവാണെന്ന് സംശയിച്ച് കൂടെയെന്ന് കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ സുപ്രീംകോടതി ചോദിച്ചിരുന്നു.
ശിശുക്ഷേമ സമിതിയുടെ കസ്റ്റഡിയിലിരിക്കുമ്പോഴാണ് മകൻ പരാതി നൽകിയതെന്ന് അഭിഭാഷകൻ വാദിച്ചെങ്കിലും ഇന്നലെ ഹർജി തള്ളി ഉത്തരവായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |