കേരളത്തിന്റെ ചിത്രകലാചരിത്രത്തിൽ ആഘോഷിക്കപ്പെടാതെ പോയ എം.ഐ.വേലുവിന്റെ രണ്ടാമത്തെ പുത്രനാണ് മഞ്ഞിപ്പുഴ നടരാജൻ
വിറയാർന്ന കൈകളാൽ 86ാം വയസിലും ചിത്രം വരയ്ക്കുമ്പോൾ മനസിലുള്ളതല്ലാതെ ഒരിഞ്ച് വര അങ്ങോട്ടോ ഇങ്ങോട്ടോ മാറാറില്ല മഞ്ഞിപ്പുഴ നടരാജന്.
കുടുംബപാരമ്പര്യമായി കിട്ടിയതാണെങ്കിലും ചിത്രരചന എന്ന ലോകത്തേക്ക് മഞ്ഞിപ്പുഴ നടരാജൻ കൂടുതൽ സജീവമാകുന്നത് തന്റെ 80ാം വയസ് മുതലാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിനു സമീപം രാജസുധ വീട്ടിലിരുന്ന് തന്റെ 86ാം വയസിലും ചിത്രംവരയ്ക്കുന്ന തിരക്കിലാണ് അദ്ദേഹം.1970 മുതൽ വക്കീൽ കുപ്പായമിട്ട അദ്ദേഹം ഇടയ്ക്ക് മാത്രം ലഭിച്ചിരുന്ന സമയത്ത് ചുരുക്കം ചിത്രങ്ങൾ വരയ്ക്കുമായിരുന്നെങ്കിലും അതിൽ പൂർണതയില്ലായിരുന്നു.വിരമിക്കലില്ലാത്ത ജോലിയാണ് വക്കീൽ പണി.എന്നാലും ഔദ്യോഗിക തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് വീട്ടിൽ വിശ്രമജീവിതം നയിക്കുമ്പോഴാണ് ചിത്രം വരയും കവിത രചനയുമൊക്കെ വീണ്ടും നടരാജന്റെയൊപ്പം കൂടി തുടങ്ങിയത്.
കേരളത്തിന്റെ ചിത്രകലാചരിത്രത്തിൽ ആഘോഷിക്കപ്പെടാതെ പോയ എം.ഐ.വേലുവിന്റെ രണ്ടാമത്തെ പുത്രനാണ് മഞ്ഞിപ്പുഴ നടരാജൻ. പ്രായത്തിന്റെ ബുദ്ധിമുട്ടുകൾ അലട്ടുന്നുണ്ടെങ്കിലും ഇൗയിടെ 15 ചിത്രങ്ങൾ അദ്ദേഹം പൂർത്തിയാക്കി.ചണ്ഡാലഭിക്ഷുകിയെ ആസ്പദമാക്കിയുള്ള ചിത്രം,ദൈവങ്ങളുടെ ഛായാചിത്രങ്ങൾ,പ്രകൃതിയെക്കുറിച്ചുള്ള ചിത്രങ്ങൾ എന്നിവയാണ് അദ്ദേഹം വരച്ചത്.വീട്ടിലെ ഒരു മുറി ചിത്രം വരയ്ക്ക് വേണ്ടി അദ്ദേഹം മാറ്റി വച്ചിട്ടുണ്ട്.ഓയിൽ പെയിന്റിലാണ് വരയ്ക്കുന്നത്.രാവിലെ മുതൽ അദ്ദേഹം വരച്ച് തുടങ്ങും.പ്രായമായത് കൊണ്ടു തുടർച്ചയായി വരയ്ക്കുവാനുള്ള ബുദ്ധിമുട്ടുണ്ട്.അപ്പോൾ ഇടയ്ക്ക് നിർത്തും.പിന്നെ ചിത്രത്തിലേക്ക് നോക്കും.ചിലപ്പോൾ ചിലതൊക്കെ പാടും.അങ്ങനെ ചിത്രം വരയോടൊപ്പം മനസിൽ തോന്നുന്നത് പാടി തുടങ്ങിയത് കുറിച്ച് വയ്ക്കാനും തുടങ്ങി നടരാജൻ.അങ്ങനെ കുറിച്ചതും അല്ലാതെയുമെഴുതിയ 15 കവിതകൾ ചേർത്ത് ഒരു കവിതാസമാഹാരവും അദ്ദേഹം പ്രസിദ്ധീകരിച്ചു.ജീവനഗീതം എന്ന 15 കവിതകൾ അടങ്ങുന്ന കവിതാസമാഹാരവും ഈ നല്ലഭൂമി ദൈവത്തിന്റെ സ്വന്തം ഭൂമി എന്ന ഖണ്ഡകാവ്യവും ഇതിനോടകം അദ്ദേഹം പ്രസിദ്ധീകരിച്ചു.നിലവിൽ സ്വന്തം ജീവചരിത്രം എഴുതുകയാണ് അദ്ദേഹം.അതും ഏകദേശം പൂർത്തിയാക്കി.നടരാജന്റെ കവിതയായ വേനലിനെ അദ്ദേഹത്തെയും ഉൾപ്പെടുത്തി ഒരു ചെറു വീഡിയോ ചിത്രം മകളായ മഞ്ജുഷ നിർമ്മിച്ച് പുറത്തിറക്കി.
പല ജോലികൾ ഒടുവിൽ അച്ഛന്റെ വഴിയേ, ജീവിതത്തിന്റെ തുടക്കും തന്നെ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയായിരുന്നു.താൻ ആശയം കൊണ്ട് എന്നും കമ്മ്യൂണിസ്റ്റായിരുന്നുവെന്നാണ് നടരാജൻ പറയുന്നത്.വിദ്യാഭ്യാസ വകുപ്പിൽ ക്ളാർക്കായി ജോലി ചെയ്തിരുന്ന നടരാജൻ അത് ഉപേക്ഷിച്ച് വക്കീൽ കുപ്പായമിട്ടത് 1969ലാണ് .യൂണിവേഴ്സിറ്റി പരീക്ഷ തട്ടിപ്പ് കേസുൾപ്പെടെ വിവിധ ക്രമിനൽ കേസുകളിൽ വക്കീലായിരുന്നു.കേസുകൾ വാദിക്കുന്നതിൽ പ്രഗല്ഭനായിരുന്നു അദ്ദേഹം.1936ൽ കൊല്ലം കരുനാഗപ്പള്ളി തെക്കുംഭാഗം കുമ്പിതോട്ടിൽ വീട്ടിലാണ് മഞ്ഞിപ്പുഴ നടരാജന്റെ ജനനം. കോൺഗ്രസ് പ്രക്ഷോഭ കാലഘട്ടമായിരുന്ന തന്റെ കുട്ടിക്കാലം.ആ സമയത്ത് പട്ടം താണുപിള്ള,സി.കേശവൻ,ടി.എം വർഗീസ് എന്നിവർ പിതാവ് വേലുവിനെ കാണാനായി തന്റെ വീട്ടിലെത്തുമായിരുന്നു.അവരുടെ വാക്കുകളും സമര ജീവിതവുമെല്ലാ പൊതുരംഗത്തും രാഷ്ട്രീയത്തിലും പ്രവർത്തിക്കാൻ പ്രചോദനം നൽകിയിരുന്നു.പിതാവിന്റെ ചിത്രം വര പ്രസിദ്ധമായപ്പോൾ കോട്ടയത്തേക്ക് താമസം മാറിയെങ്കിലും അദ്ദേഹത്തിന്റെ മരണ ശേഷം തിരിച്ച് ജന്മനാടായ കൊല്ലത്തേക്ക് മടങ്ങുകയായിരുന്നു.ശ്രീനാരായണ ഗുരുവിനെ നേരിട്ട് കണ്ട് അദ്ദേഹത്തിന്റെ വീട്ടിലെ ചുവരിൽ ഗുരുവിനെ നോക്കി ഛായ ചിത്രം വരയ്ക്കാനുള്ള അനുഗ്രവും നടരജാന്റെ പിതാവ് വേലുവിന് ലഭിച്ചു.ഭാര്യ സുധാദേവിയോടൊപ്പം മെഡിക്കൽ കോളേജ് ജംഗ്ഷനിലെ രാജസുധയിലാണ് താമസം.മഞ്ജുഷ,ചിത്ര,അരുൺ എന്നിവരാണ് മക്കൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |