ഒഴുക്കിൽപെട്ടത് ബന്ധുക്കളായ
രണ്ട് കുടുംബങ്ങളിലെ 10പേർ
പാലോട്: നെടുമങ്ങാടിന് സമീപം പാലോട് മങ്കയം വെള്ളച്ചാട്ടത്തിനടുത്ത് വാഴത്തോപ്പ് ഭാഗത്ത് കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലിൽപെട്ട് ഒൻപത് വയസുകാരിക്ക് ദാരുണാന്ത്യം. കുട്ടിയുടെ പിതാവിന്റെ സഹോദരിയായ യുവതിയെ കാണാതായി. നെടുമങ്ങാട് സ്വദേശികളായ ഏഴ് കുട്ടികൾ അടങ്ങിയ അടുത്ത ബന്ധുക്കളായ രണ്ട് കുടുംബങ്ങളിലെ 10 പേരാണ് ഒഴുക്കിൽപെട്ടത്. എട്ടുപേരെ നാട്ടുകാർ രക്ഷപ്പെടുത്തി.
നെടുമങ്ങാട് കുറക്കോട് കുന്നുംപുറത്ത് സുനാജ് മൻസിലിൽ സുനാജ്, അജ്മി ദമ്പതികളുടെ മകൾ നസ്റിയ ഫാത്തിമയാണ് (9) മരിച്ചത്. കാണാതായ ഷാനിക്കായി (33) തെരച്ചിൽ തുടരുന്നു. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. ഹൈറു (6), ഷഫീക് (32), ഫാത്തിമ (22), സുനൈന (18), ഐഷു (5), ഒമർ ഫറൂക് (4), ഫാദിയ (11), ഇർഷാൻ (13) എന്നിവരെയാണ് നാട്ടുകാർ രക്ഷപ്പെടുത്തിയത്. പരിക്കേറ്റ ഹൈറുവിനെ എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചുള്ളിമാനൂരിലെ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തശേഷം കുട്ടികളുടെ ആഗ്രഹപ്രകാരമാണ് വൈകിട്ട് മങ്കയം വെള്ളച്ചാട്ടം കാണാൻ കുടുംബങ്ങൾ എത്തിയത്. ആറ് മണിവരെയാണ് ഇവിടത്തേക്ക് വനംവകുപ്പ് പാസ് നൽകുന്നത്. അഞ്ചു മണി കഴിഞ്ഞതിനാൽ നൽകിയില്ല. തുടർന്നാണ് അപകട മേഖല അല്ലാത്ത വാഴത്തോപ്പ് ഭാഗത്തെത്തി കുളിക്കാനിറങ്ങിയത്. അതിനിടെയാണ് മലവെള്ളപ്പാച്ചിലുണ്ടായത്.
നാട്ടുകാർ എട്ടുപേരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടുപേരെ കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ തെരച്ചിലിൽ അരകിലോമീറ്റർ അകലെ നിന്നാണ് ഫാത്തിമയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാരുടെ സഹായത്തോടെ
പൊലീസും ഫയർഫോഴ്സും ഷാനിയ്ക്കായി രാത്രി വൈകിയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ശക്തമായ ഒഴുക്ക് തെരച്ചിലിന് തടസമായി. കനത്ത മഴയെത്തുടർന്ന് അടച്ചിട്ടിരുന്ന മങ്കയം വെള്ളച്ചാട്ടം കഴിഞ്ഞ വെള്ളിയാഴ്ചയാണ് ടൂറിസ്റ്റുകൾക്കായി തുറന്നുകൊടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |