തിരുവനന്തപുരം: നിയമസഭാ സ്പീക്കർ സ്ഥാനം രാജിവച്ച എം. ബി. രാജേഷ് ഇന്ന് (6/9) രാവിലെ 11 മണിക്ക് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാർ, ചീഫ് സെക്രട്ടറി തുടങ്ങിയവർ സന്നിഹിതരായിരിക്കും.
സ്പീക്കർ തിരഞ്ഞെടുപ്പിന് നിയമസഭ 12ന് തന്നെ
എ.എൻ. ഷംസീറിനെ പുതിയ സ്പീക്കറായി തിരഞ്ഞെടുക്കുന്നതിനുള്ള പ്രത്യേക നിയമസഭാസമ്മേളനം 12ന് രാവിലെ 10 മണിക്ക് ചേരും.
ഈ മാസം ഒന്നിന് അവസാനിച്ച നിയമസഭാസമ്മേളനത്തിന്റെ തുടർച്ചയായിട്ടാണ് 12ന്റെ സമ്മേളനവും. ആ സമ്മേളനം മന്ത്രിസഭ ചേർന്ന് പ്രറോഗ് ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ 12ന്റെ സമ്മേളനത്തിനായി മന്ത്രിസഭ വീണ്ടും ഗവർണറോട് ശുപാർശ ചെയ്യേണ്ടതില്ല.
പ്രതിപക്ഷം സ്ഥാനാർത്ഥിയെ നിറുത്താനാണ് ആലോചിക്കുന്നത്. പ്രതിപക്ഷ സ്ഥാനാർത്ഥിയില്ലെങ്കിൽ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ഒരു മണിക്കൂർ കൊണ്ട് അവസാനിക്കും. സ്ഥാനാർത്ഥിയെ നിറുത്തിയാൽ രഹസ്യ ബാലറ്റിലൂടെ വോട്ടെടുപ്പ് നടത്തും. തുടർന്ന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കുന്നതോടെ തിരഞ്ഞെടുക്കപ്പെട്ട സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അനുമോദിച്ച് സംസാരിക്കും. പുതിയ സ്പീക്കറുടെ പ്രസംഗത്തിന് ശേഷം സഭ പിരിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |