തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ അടുത്ത മാസം മുതൽ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കും. തൊഴിലാളി സംഘടനാ പ്രതിനിധികളുമായി ഇന്നലെ നടന്ന ചർച്ചയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സർക്കാരിന്റെ നിർവചനത്തിൽ സിംഗിൾഡ്യൂട്ടി 12 മണിക്കൂർ സമയത്തിനുള്ളിലെ എട്ടു മണിക്കൂർ ജോലിയാണ്. തൊഴിലാളി സംഘടകൾക്ക് ഇതിനോട് വിയോജിപ്പുണ്ട്. ദിവസം എട്ടു മണിക്കൂർ ഡ്യൂട്ടി മാത്രമേ അംഗീകരിക്കൂവെന്ന് ചർച്ചയ്ക്കു ശേഷം ടി.ഡി.എഫ്, ബി.എം.എസ് നേതാക്കൾ പറഞ്ഞു.
ഡ്യൂട്ടി പരിഷ്കരണം സംബന്ധിച്ച് ഒന്നോ രണ്ടോ വട്ടം കൂടി ചർച്ചകൾ നടക്കും. ഒരോ ഡിപ്പോയിലെയും ഷെഡ്യൂളുകൾക്കനുസരിച്ച് ഡ്യൂട്ടി ക്രമീകരിക്കുന്ന രീതിയാണ് വരുന്നത്. യാത്രക്കാർ കൂടുതലുള്ള സമയങ്ങളിൽ പരമാവധി ബസുകൾ ഓടിക്കും. തിരക്ക് കുറയുന്ന പകൽ 11 മുതൽ ഉച്ചയ്ക്ക് മൂന്നുവരെ കുറയ്ക്കും. ഈ സമയം ജീവനക്കാർക്ക് വിശ്രമം അനുവദിക്കും.
ഉച്ചയ്ക്ക് തുടങ്ങി അടുത്ത ദിവസം അവസാനിക്കുന്ന നൂൺ ടു നൂൺ ഡ്യൂട്ടികളുമുണ്ടാകും. സ്റ്റേ ബസുകൾ ഇതിലേക്ക് മാറിയേക്കും. തുടർച്ചയായ ദിവസങ്ങളിൽ 12 മണിക്കൂർ ജോലി ചെയ്യേണ്ടിവരുന്നതു കാരണം ജീവനക്കാർക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കും. ഒരുദിവസം പുലർച്ചെ ഡ്യൂട്ടിയാണെങ്കിൽ അടുത്ത ദിവസം വൈകി ആരംഭിക്കുന്നതാക്കും. പ്രതിമാസം 39 കോടി രൂപയുടെ അധിക വരുമാനമാണ് ഡ്യൂട്ടി മാറ്റത്തിലൂടെ പ്രതീക്ഷിക്കുന്നത്. കണിയാപുരം, ആറ്റിങ്ങൽ ഡിപ്പോകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഡ്യൂട്ടി തയ്യാറാക്കിയിട്ടുണ്ട്.
12 മണിക്കൂർ ഡ്യൂട്ടി അംഗീകരിക്കില്ല
തിരുവനന്തപുരം കെ.എസ്.ആർ.ടി.സിയിൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കണമെന്ന സർക്കാർ ആവശ്യത്തോട് വിയോജിക്കുന്നുവെന്ന് ടി.ഡി.എഫ് വർക്കിംഗ് പ്രസിഡന്റ് എം. വിൻസെന്റ് എം.എൽ.എ അറിയിച്ചു. എട്ടു മണിക്കൂർ ഡ്യൂട്ടി മാത്രമെ അംഗീകരിക്കൂ. 12 മണിക്കൂർ അടിച്ചേൽപ്പിച്ചാൽ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം അറിയിച്ചു.
കെ.എസ്.ആർ.ടി.സി
ചീഫ് ഓഫീസ് സമരം
അവസാനിപ്പിച്ച് സി.ഐ.ടി.യു
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ആവശ്യങ്ങളിൽ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിൽ തീരുമാനമായതിനാൽ ചീഫ് ഓഫീസിനുമുന്നിൽ 89 ദിവസമായി തുടർന്ന സമരം പിൻവലിച്ചതായി കെ.എസ്.ആർ.ടി.ഇ.എ (സി.ഐ.ടി.യു) സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മന്ത്രിമാരുടെ നേതൃത്വത്തിൽ രണ്ടുവട്ടം നടന്ന ചർച്ച പരാജയപ്പെട്ടത് ശമ്പളത്തിലും താത്ക്കാലിക ജീവനക്കാരുടെ പുനരധിവാസത്തിലും ഉറപ്പില്ലാത്തതുകൊണ്ടാണ്. ജീവനക്കാർക്ക് അസൗകര്യം ഉണ്ടാകാത്ത വിധം സോണൽ അടിസ്ഥാനത്തിലാണ് സിംഗിൾ ഡ്യൂട്ടി നടപ്പാക്കുക.
പ്രതിസന്ധി ഘട്ടങ്ങളിൽ കെ.എസ്.ആർ.ടി.സിയെ സഹായിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും സർക്കാരും സ്വീകരിച്ചത്. ഈ വർഷം ജനുവരി മുതൽ 1119.15 കോടി രൂപയും 2016 മുതൽ ഇതുവരെ 7000 കോടിയിലധികവും സഹായം നൽകിയതായും അദ്ദേഹം പറഞ്ഞു.
വർക്കിംഗ് പ്രസിഡന്റ് സി.കെ. ഹരികൃഷ്ണൻ, ജനറൽ സെക്രട്ടറി എസ്. വിനോദ്, ട്രഷറർ പി. ഗോപാലകൃഷ്ണൻ എന്നിവരും പങ്കെടുത്തു.
കെ.എസ്.ആർ.ടി.സി വായ്പ
കെ.ടി.ഡി.എഫ്.സി തടസപ്പെടുത്തിയില്ല
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബാങ്കിൽ നിന്നും വായ്പ തേടുന്നതിന് കെ.ടി.ഡി.എഫ്.സി തടസം നിൽക്കുന്നതായുള്ള വാർത്തകൾ ശരിയല്ലെന്ന് കെ.ടി.ഡി.എഫ്.സി സി.എം.ഡി ബി.അശോക് അറിയിച്ചു.
കെ.എസ്.ആർ.ടി.സിയുടെ ക്രെഡിറ്റ് റേറ്റിംഗ് എടുക്കുന്നതിനായി റേറ്റിംഗ് ഏജൻസി വായ്പയുടെ വിവരങ്ങൾ അന്വേഷിച്ചതിനെ തുടർന്ന് വായ്പകൾ നിഷ്ക്രീയ ആസ്തി ആക്കിയിട്ടുള്ള വിവരം കെ.ടി.ഡി.എഫ്.സി അറിയിച്ചിട്ടുണ്ട്. ഇക്കാര്യം ആർ.ബി.ഐയേയും അറിയിച്ചിട്ടുണ്ട്.
കെ.എസ്.ആർ.ടി.സി വായ്പയ്ക്കായുള്ള അപേക്ഷ നിലവിൽ കൺസോർഷ്യം ബാങ്കുകളുടെ പരിഗണനയിലുള്ളതും നാളിതുവരെ എൻ.ഒ.സി സംബന്ധമായ യാതൊരു അപേക്ഷയും കൺസോർഷ്യം ബാങ്കുകളിൽ നിന്നോ കെ.എസ്.ആർ.ടി.സിയിൽ നിന്നോ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |