തൃശൂർ: തായമ്പകയിലും മേളത്തിലും അരങ്ങേറ്റം കഴിഞ്ഞപ്പോഴേക്കും രണ്ടാം ക്ളാസുകാരൻ വിഘ്‌നേഷിനെ തേടി മേളപ്രേമികളെത്തിത്തുടങ്ങി. 'വിഘ്‌നേഷിന്റെ തായമ്പക ബുക്ക് ചെയ്യണം'. എല്ലാവരുടെയും ആവശ്യം ഒന്നുതന്നെ.
അവരോട് പിതാവ് കുന്നംകുളം കക്കാട് വാദ്യകലാക്ഷേത്രം സാരഥി രാജപ്പൻമാരാർക്ക് ഒന്നേ പറയാനുള്ളൂ. "സെപ്തംബർ 10ന് മൂകാംബിക ക്ഷേത്രത്തിലും പിന്നീട് ഗുരുവായൂരിലും കൊട്ടിക്കണം. എന്നിട്ട് നോക്കാം".
കക്കാട് സെന്റ് മേരീസ് സ്‌കൂളിൽ പഠിക്കുന്ന വിഘ്‌നേഷ് (7) ഇപ്പോൾ സ്കൂളിലെ വാദ്യവിദ്വാനാണ്. രണ്ടാഴ്ച മുമ്പ് കക്കാട് ഗണപതി ക്ഷേത്രത്തിലായിരുന്നു അരങ്ങേറ്റം. നാല് വർഷമെങ്കിലും പഠിക്കേണ്ട താളക്രമങ്ങൾ പിതാവിൽ നിന്ന് കണ്ടും കേട്ടും ഒരു വർഷം കൊണ്ട് പഠിച്ചു. അഞ്ച് വയസായപ്പോൾ ഒഴിവുസമയങ്ങളിൽ രാജപ്പൻമാരാർ പഠിപ്പിച്ചുതുടങ്ങി. ആറാം വയസിൽ കൊവിഡ് കാരണം അരങ്ങേറ്റം മാറ്റി. ക്ഷേത്ര ചടങ്ങുകൾക്ക് ഇടയ്ക്ക, ചെണ്ട, പാണി എന്നിവയും കൊട്ടും. അരങ്ങേറ്റത്തിന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കല്ലൂർ രാമൻകുട്ടിമാരാർ, കിഴക്കൂട്ട് അനിയൻമാരാർ, പെരുവനം സതീശൻമാരാർ, ശുകപുരം രാധാകൃഷ്ണൻ, ചെറുശേരി കുട്ടൻമാരാർ എന്നീ വാദ്യകുലപതികൾ ഉൾപ്പെടെ 500 ഓളം പേർ സന്നിഹിതരായിരുന്നു.
മുതിർന്നവർക്കൊപ്പം സാധകം
പുലർച്ചെ നാലു മുതൽ ആറു വരെ മുതിർന്നവർക്കൊപ്പം വിഘ്‌നേഷും സാധകത്തിൽ പങ്കെടുക്കും. സാധകത്തിന് വിളിച്ചില്ലെങ്കിൽ കരയും. മേളത്തിൽ അരങ്ങേറ്റം നടത്തിയ വിഘ്‌നേഷിന്റെ ചേച്ചി പ്ളസ് വൺ വിദ്യാർത്ഥി ആർദ്ര വൈകാതെ തായമ്പകയിൽ അരങ്ങേറ്റം നടത്തും. വീട്ടിലെ വാദ്യാന്തരീക്ഷവും അമ്മ രേഖയുടെ പ്രോത്സാഹനവും വിഘ്‌നേഷിന് തുണയായി. 36 വർഷമായി വാദ്യകലാരംഗത്തുള്ള രാജപ്പൻമാരാർ 22 വർഷമായി വീട്ടിൽ വാദ്യകലാക്ഷേത്രം നടത്തുന്നു.
എളുപ്പമല്ല തായമ്പക
പഞ്ചാരിമേളത്തേക്കാൾ ബുദ്ധിമുട്ടാണ് തായമ്പക പഠനം. പഞ്ചാരിയിൽ കൂട്ടത്തിൽ കൊട്ടിയാൽ മതി. തെറ്റുപറ്റിയാലും പെട്ടെന്ന് തിരിച്ചറിയില്ല. ഒറ്റയ്ക്കുള്ള പ്രകടനമായതിനാൽ തായമ്പകയ്ക്ക് നല്ല ആത്മവിശ്വാസവും ധെെര്യവും വേണം. താളക്രമം പാലിക്കുന്നതിനൊപ്പം സ്വന്തം കഴിവ് പ്രകടിപ്പിക്കുന്ന മനോധർമ്മത്തിലൂടെ കാണികളെ കെെയിലെടുക്കണം. സ്വയം കൊട്ടിപ്പഠിക്കലാണ് പ്രധാനം.
അരങ്ങേറ്റത്തിന് ഒരു മണിക്കൂർ കുറേ താളങ്ങൾ കൊട്ടി. പേടി തോന്നിയില്ല. കൊട്ട് ഇഷ്ടമാണ്.
-വിഘ്നേഷ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |