ആലുവ: ഭാര്യ ജോലിക്കുനിന്ന വീട്ടിൽനിന്ന് സ്വർണാഭരണങ്ങൾ കാണാതായെന്നാരോപിച്ച് ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതിൽ മനംനൊന്ത് യുവതി ആത്മഹത്യക്ക് ശ്രമിച്ചു. കടുങ്ങല്ലൂർ പഞ്ചായത്തിൽ ഏലൂക്കര മൂലേപ്പാടത്ത് നാസറിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി പോൾടു ശർമ്മയുടെ ഭാര്യ സോനാലിയാണ് (28) ഇന്നലെ വൈകിട്ട് മൂന്നരയോടെ കിടപ്പുമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് മർദ്ദനത്തിൽ പരിക്കേറ്റ പോൾടു ശർമ്മ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ഏലൂക്കര തോപ്പിൽ കരീമിന്റെ വീട്ടിലെ അലമാരയിൽനിന്ന് 15 പവൻ സ്വർണം കഴിഞ്ഞ മൂന്നാംതീയതി കാണാതായി. രണ്ടുദിവസംമുമ്പ് ഇവിടെ ജോലിക്കുണ്ടായിരുന്ന സോനാലിയാണ് സ്വർണം മോഷ്ടിച്ചതെന്നാരോപിച്ച് വീട്ടുകാർ ബിനാനിപുരം പൊലീസിൽ പരാതി നൽകി. തുടർന്ന് സോനാലിയെ വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷം തിങ്കളാഴ്ച ഭർത്താവുമായി ഹാജരാകാൻ നിർദ്ദേശിച്ച് വിട്ടയച്ചു. അന്ന് വൈകിട്ട് സോനാലിയെ വിട്ടയച്ചശേഷം പൊലീസ് പോൾടുവിനെ മർദ്ദിച്ചെന്നാണ് പരാതി. പൊലീസ് കസ്റ്റഡിയിൽനിന്ന് ഭർത്താവിനെ വിട്ടുകിട്ടാത്തതിനെ തുടർന്നാണ് സോനാലി തൂങ്ങിമരിക്കാൻ ശ്രമിച്ചതെന്ന് പറയുന്നു.
വാതിൽ തകർത്ത് അകത്തുകയറിയ പോൾടുവിന്റെ ബന്ധുക്കൾ സോനാലിയെ ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കഴുത്തിന് പരിക്കേറ്റ ഇവരുടെ നില ഗുരുതരമാണ്. ആറുവർഷമായി ഈ ദമ്പതികൾ ഇവിടെയാണ് താമസം. രണ്ടുമക്കളുണ്ട്. സോനാലിയുടെ ഒരു കണ്ണിന് കാഴ്ചശക്തിയില്ല. സംഭവം അറിഞ്ഞതിന് പിന്നാലെ 1000 രൂപ ഓട്ടോചാർജ് നൽകി പോൾടുവിനെ പൊലീസ് വിട്ടയച്ചെന്നും പറയുന്നു.
ഈ ദമ്പതികൾ കഴിഞ്ഞ ആറുവർഷമായി ഇവിടെയാണ് താമസം.
വർഷങ്ങളായി കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്യുകയാണ് പോൾടു ശർമ്മ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |