തൃശൂർ: എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണമുണ്ടെങ്കിലും ഇന്നത്തെ പുലിക്കളി ആഘോഷം മാറ്റേണ്ടതില്ലെന്ന് ടൂറിസം വകുപ്പ്. ഒരുക്കങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ പുലിക്കളി മാറ്റുന്നത് സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുമെന്ന് സംഘങ്ങൾ ജില്ലാ ഭരണകൂടത്തെ അറിയിച്ചതിനു പിന്നാലെയാണ് ടൂറിസം വകുപ്പിന്റെ ഈ തീരുമാനം. പുലിമടകളിലെ അവസാനഘട്ട ഒരുക്കങ്ങളെല്ലാം ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. വിജയികളെ പുലിക്കളി സമാപനത്തോടെ പ്രഖ്യാപിക്കുമെങ്കിലും മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും പങ്കെടുക്കാൻ കഴിയാത്തതിനാൽ പതിവു സമ്മാനദാന ചടങ്ങ് ഉണ്ടാകില്ല. ട്രോഫികളുടെ വിതരണം മറ്റൊരു ദിവസത്തേക്ക് നടത്താനാണ് തീരുമാനം. പൂങ്കുന്നം, കാനാട്ടുകര, അയ്യന്തോൾ, വിയ്യൂർ സെന്റർ, ശക്തൻ പുലിക്കളി സംഘം എന്നീ അഞ്ച് ടീമുകളിലായി 250ൽ പരം കലാകാരന്മാർ അണിനിരക്കും. കൊവിഡ് മൂലം രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇക്കുറി പുലിക്കളി ആഘോഷത്തോടെ സംഘടിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |