തിരുവനന്തപുരം: രാഹുൽഗാന്ധി എം.പി നയിക്കുന്ന ഭാരത് ജോഡോ യാത്ര തമിഴ്നാട്ടിലെ പ്രയാണം പൂർത്തിയാക്കി ഇന്ന് കേരളത്തിൽ പ്രവേശിക്കും. അതിർത്തിയിൽ ചെറുവാരക്കോണത്ത് എത്തിച്ചേർന്ന പദയാത്ര സംഘത്തെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, ഡി.സി.സി പ്രസിഡന്റ് പാലോട് രവി ഉൾപ്പെടെയുള്ള നേതാക്കൾ ഇന്നലെ വൈകിട്ട് സന്ദർശിച്ചു.
ഇന്നുരാവിലെ ഏഴിന് പാറശാലയിൽ നിന്ന് കേരളത്തിലൂടെയുള്ള യാത്ര തുടങ്ങും. കേരളീയ വേഷമണിഞ്ഞ വനിതകളും പഞ്ചവാദ്യവും യാത്രയെ വരവേൽക്കും. കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളും എം.പിമാരും എം.എൽ.എമാരും ചേർന്ന് രാഹുൽ ഗാന്ധിയെ സ്വീകരിക്കും. പാറശാല നിയോജക മണ്ഡലത്തിലെ നേതാക്കളും പ്രവർത്തകരും അനുഗമിക്കും.
ഇന്നത്തെ പദയാത്രയുടെ ആദ്യപാദം ഊരൂട്ടുകാല മാധവിമന്ദിരത്തിൽ സമാപിക്കും. നെയ്യാറ്റിൻകരയിലെ പരമ്പരാഗത നെയ്ത്തുതൊഴിലാളികളുമായി രാഹുൽ സംവദിക്കും. മുതിർന്ന നേതാവ് വി.എം.സുധീരൻ അദ്ദേഹത്തെ സന്ദർശിക്കും. മാധവി മന്ദിരത്തിലെ ഗാന്ധി മ്യൂസിയത്തിൽ രാഹുൽ സന്ദർശനം നടത്തും.
വൈകിട്ട് 4ന് മൂന്നുകല്ലിൻമൂട് നിന്ന് വീണ്ടും തുടങ്ങുന്ന യാത്രയിൽ നെയ്യാറ്റിൻകര, കോവളം നിയോജകമണ്ഡലത്തിലെയും കാട്ടാക്കട ബ്ലോക്കിലേയും പതിനായിരം പ്രവർത്തകർ അനുഗമിക്കും. യാത്രാമദ്ധ്യേ, പ്രമുഖ ഗാന്ധിയൻമാരായ ഗോപിനാഥൻ നായരും കെ.ഇ. മാമനും അവസാന നാളുകൾ ചെലവഴിച്ച നിംസ് ആശുപത്രിയിലെ വളപ്പിൽ സ്ഥാപിച്ച സ്തൂപം രാഹുൽഗാന്ധി അനാച്ഛാദനം ചെയ്യും. തുടർന്ന് യാത്ര നേമത്ത് സമാപിക്കും. വെള്ളായണി കാർഷിക കോളേജ് ഗ്രൗണ്ടിലാണ് പദയാത്ര സംഘത്തിന് വിശ്രമം ഒരുക്കിയിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ പട്ടം സെന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിലേക്ക് മാറ്റി.
നാളെ രാവിലെ നേമത്ത് നിന്നാരംഭിക്കുന്ന പദയാത്ര പട്ടത്ത് സമാപിക്കും. സാംസ്കാരിക-സാമൂഹ്യ മേഖലയിലെ 25 പ്രമുഖരുമായി രാഹുൽ കൂടിക്കാഴ്ച നടത്തും. ജവഹർ ബാൽമഞ്ചിലെ വിദ്യാർത്ഥികളുമായി സംവദിക്കും. മുതിർന്ന നേതാക്കളായ എ.കെ.ആന്റണി, തെന്നല ബാലകൃഷ്ണപിള്ള എന്നിവർ രാഹുലിനെ സന്ദർശിക്കും. വൈകിട്ട് കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്റർ ഗ്രൗണ്ടിലാണ് വിശ്രമം.
ശ്രീനാരായണ ഗുരുവിന്റെ മണ്ണിൽ എത്തിയതിൽ സന്തോഷം: രാഹുൽ
നാഗർകോവിൽ: ഭാരത് ജോഡോ യാത്ര ശ്രീനാരായണ ഗുരുവിന്റെ മണ്ണിൽ എത്തിയതിൽ വലിയ സന്തോഷമുണ്ടെന്ന് രാഹുൽ ഗാന്ധി എം.പി പറഞ്ഞു. യാത്ര തമിഴ്നാട്ടിലെ പ്രയാണം പൂർത്തിയാക്കി ഇന്ന് കേരളത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി അതിർത്തിയിൽ തളച്ചാൻവിളയിലെ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. തുടർന്ന് യാത്ര ചെറുവാരക്കോണത്തെത്തി സമാപിച്ചു. അവിടെ എൽ.എം.എസ് സ്കൂളിലായിരുന്നു വിശ്രമം.
ഇന്നലെ തമിഴ്നാട്ടിലൂടെയുള്ള യാത്രയിൽ കന്യാകുമാരി എം.പി വിജയ് വസന്ത്, എം.എൽ.എമാരായ വിജയധരണി, രാജേഷ് തുടങ്ങിയവരും ആയിരക്കണക്കിന് പ്രവർത്തകരും അണിചേർന്നു. മുളകുമൂട്ടിൽ നിന്ന് ചെറുവാരക്കോണത്തേക്കുള്ള റോഡിന് ഇരുവശത്തും യാത്ര കാണാൻ ജനങ്ങൾ തടിച്ചുകൂടി. യാത്ര ശ്രേയാംകുഴിയിൽ എത്തിയപ്പോൾ തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകൾ രാഹുൽജീ എന്ന് ഉച്ചത്തിൽ വിളിച്ചു. അതുകേട്ട രാഹുൽ അവർക്കരികിലേക്ക് ചെന്ന് ഫോട്ടോ എടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |