പൊളിക്കണമെന്ന് സി.പി.എം നിലനിറുത്തണമെന്ന് കോൺഗ്രസ്
കോട്ടയം : ആറ് വർഷമായിട്ടും ഭൂമിയിൽ മുട്ടാതെ ആകാശത്ത് നിൽക്കുന്ന കോട്ടയത്തെ ആകാശപാത
പൊളിക്കാൻ സി.പി.എമ്മും, നിലനിറുത്താൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎയും രംഗത്ത്. പിന്നാലെ ഹൈക്കോടതി ഇടപെടലുമായതോടെ,വിവാദം കൊഴുത്തു.
ഫണ്ട് അനുവദിക്കാതെ സർക്കാർ തടസവാദങ്ങൾ ഉന്നയിക്കുന്നതാണ് ആകാശപാത പൂർത്തിയാകാത്തതിന് കാരണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറയുമ്പോൾ ,നഗരത്തിന് ശാപവും ബാദ്ധ്യതയുമായ ആകാശപാത പൊളിക്കണമെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറി എ.വി.റസലിന്റെ ആവശ്യം.. പദ്ധതി മുടങ്ങിയതിന്റെ ഉത്തരവാദിത്തം സർക്കാരിനല്ല, തിരുവഞ്ചൂരിനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മന്ത്രിമാരായ വി.എൻ.വാസവനും, ആന്റണി രാജുവും തിരുവഞ്ചൂരുമായി ചർച്ച നടത്തിയിട്ടും തീരുമാനമായില്ല. ഇതിനിടെ, കമ്പികൾ തുരുമ്പിച്ച് ആകാശപാത നിലം പൊത്താൻ സാദ്ധ്യതയുണ്ടെന്ന ഹർജി ഹൈക്കോടതിയിലെത്തി. ആർക്കും പ്രയോജനമില്ലെങ്കിൽ പൊളിച്ചു കൂടേയെന്ന് ചോദിച്ച ഹൈക്കോടതി ,സർക്കാരിന്റെ മറുപടി ആവശ്യപ്പെട്ടിരിക്കുകയാണ്.
നിർമ്മാണം
തുടങ്ങിയത് 2016 ൽ
2016 ഫെബ്രുവരിയിലായിരുന്നു അഞ്ച് റോഡുകൾ വന്നു ചേരുന്ന ശീമാട്ടി റൗണ്ടാനയിൽ കാൽനട യാത്രക്കാർക്കായി ആകാശപാത നിർമാണം തുടങ്ങിയത്. 5.75 കോടിയായിരുന്നു എസ്റ്റിമേറ്റ്. 14 ഇരുമ്പു തൂണിന് മുകളിൽ 24 മീറ്റർ ചുറ്റളവിൽ ഇരുമ്പ് പ്ലാറ്റ് ഫോം നിർമ്മിച്ചു. ഒന്നേമുക്കാൽ കോടി ഇതിനകം ചെലവഴിച്ചു. കയറിയിറങ്ങുന്നതിന് എസ്ക്കലേറ്ററും ലിഫ്റ്റും വിഭാവന ചെയ്തിരുന്നു. സ്ഥലം ലഭ്യമാകാതെ വന്നതോടെ അലൈൻമെന്റിന്റ മാറ്റം വന്നു. ഒരു തൂണ് റോഡിന് പുറത്തായി. അതേ സമയം, തൃശൂരിലും മറ്റും തുടക്കമിട്ട ആകാശപാത പൂർത്തീകരണ ഘട്ടത്തിലുമാണ്.
''പദ്ധതിക്ക് തുടക്കമിട്ട കാലത്ത് തന്നെ,ഇത് അശാസ്ത്രീയവും അപ്രായോഗികവുമെന്ന് പറഞ്ഞതാണ്. വിജിലൻസ് അന്വേഷണവുമുണ്ടായി''.
-മന്ത്രി വി.എൻ.വാസവൻ
''ഒന്നേമുക്കാൽ കോടി ചെലവഴിച്ച ആകാശപാത പൊളിച്ചു മാറ്റണമെന്ന ദുഷ്‌പ്രചരണം നടത്തുന്നത് വികസന വിരോധികളാണ്.''
-തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |