കൊല്ലം: ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധിക്കായി പ്രത്യേക സുരക്ഷാ പദ്ധതി തയ്യാറാക്കും. സി.ആർ.പി.എഫ്, ഐ.ബി, സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച്, സിറ്റി പൊലീസ് എന്നിവർ സംയുക്തമായാകും ക്രമീകരണങ്ങൾ സംബന്ധിച്ച പദ്ധതി തയ്യാറാക്കുക. ഇതിന് മുന്നോടിയായി സി.ആർ.പി.എഫ്, സിറ്റി പൊലീസ് സംഘം യാത്ര കടന്നുപോകുന്ന സ്ഥലങ്ങൾ പരിശോധിച്ചു.
യാത്ര സംഘത്തിന് സ്വന്തം പാചകക്കാർ
യാത്രയിലെ സ്ഥിരം അംഗങ്ങളായ 1112 പേർക്ക് പുറമേ സംസ്ഥാനത്ത് നിന്നുള്ള പ്രതിനിധികൾ അടക്കമുള്ള 300 പേർക്ക് ഭക്ഷണം തയ്യാറാക്കാൻ പ്രത്യേക പാചകസംഘവും അനുഗമിക്കുന്നുണ്ട്. തങ്ങുന്ന സ്ഥലങ്ങളിൽ പ്രത്യേകം ടെന്റ് സ്ഥാപിച്ചാകും ഭക്ഷണ വിതരണം. രാഹുൽ ഗാന്ധിയെ പോലെ തന്നെ പ്രത്യേകം കണ്ടെയ്നറുകളിലാകും ഒപ്പം അനുഗമിക്കുന്നവരും വിശ്രമിക്കുക. ഇതിനായി 60 കണ്ടെയ്നറുകൾ ക്രമീകരിച്ചിട്ടുണ്ട്. പുരുഷന്മാർക്കുള്ള കണ്ടെയ്നറുകളിൽ 12 പേർക്ക് വരെ വിശ്രമിക്കാം. സ്ത്രീകൾക്കായുള്ള കണ്ടെയ്നറിനുള്ളിൽ തന്നെ ടോയ്‌ലെറ്റ് സൗകര്യമുണ്ട്. അതുകൊണ്ട് അഞ്ചുപേർക്ക് മാത്രമേ വിശ്രമിക്കാനാകു. രാഹുൽഗാന്ധിയുടെ കണ്ടെയ്നറിൽ ഒരു കിടക്ക, ടോയ്‌ലെറ്റ് അടക്കമുള്ള ലളിതമായ സൗകര്യങ്ങൾ മാത്രമാണുള്ളത്. ഒരു കണ്ടെയ്നറിൽ പ്രാഥമിക ചിക്തസയ്ക്ക് അടക്കമുള്ള സൗകര്യങ്ങളോടെ പ്രത്യേക വൈദ്യസംഘവും യാത്രയെ അനുഗമിക്കുന്നുണ്ട്.
നാളെ ഗതാഗത നിയന്ത്രണം
ജില്ലയിൽ ഭാരത് ജോഡോ യാത്ര കടന്നുപോകുന്ന പ്രദേശങ്ങളിൽ നാളെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ പാരിപ്പള്ളി, പരവൂർ, പൊഴിക്കര, താന്നി, ബീച്ച് റോഡ് വഴി പോകണം. കൊല്ലത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള വാഹനങ്ങൾ കൊല്ലം അയത്തിൽ, കണ്ണനല്ലൂർ, മീയണ്ണൂർ, ഓയൂർ, കുളമട വഴിയും പോകണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |