തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ചില സി.പി.എം മന്ത്രിമാരും വിദേശ യാത്രയ്ക്കൊരുങ്ങുന്നു. രണ്ടാഴ്ചത്തെ യൂറോപ്യൻ പര്യടനത്തിനായി മുഖ്യമന്ത്രിയും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഒക്ടോബർ ഒന്നിന് പുറപ്പെടും. വ്യവസായമന്ത്രി പി. രാജീവും ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാലും ആരോഗ്യ മന്ത്രി വീണാജോർജും
ഇവർക്കൊപ്പമുണ്ടാകുമെന്ന് സൂചനയുണ്ടെങ്കിലും ഉറപ്പായിട്ടില്ല.
പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്രഞ്ച് ട്രാവൽ മാർട്ടിൽ പങ്കെടുക്കാൻ ഈ മാസം 19ന് പാരീസിലേക്ക് പോകും. സഹകരണ മന്ത്രി വി.എൻ. വാസവൻ ഈ മാസം അവസാനത്തോടെ ഗൾഫ് പര്യടനത്തിന് പുറപ്പെടും. ബഹറിനിലെ മലയാളിസംഘടനകളുടെ ക്ഷണം സ്വീകരിച്ചാണ് നാല് ദിവസത്തെ ഗൾഫ് സന്ദർശനം.
ഫിൻലൻഡ്, ബ്രിട്ടൻ, നോർവെ തുടങ്ങിയ രാജ്യങ്ങളിലാകും മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള പര്യടനം. ഫിൻലൻഡ് സന്ദർശിക്കാനാണ് മന്ത്രി ശിവൻകുട്ടി കൂടെ പോകുന്നത്. ചീഫ്സെക്രട്ടറി ഡോ.വി.പി. ജോയി, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, വിദ്യാഭ്യാസ വകുപ്പിലെ മറ്റ് ഉന്നതർ തുടങ്ങിയവരുമുണ്ടെന്നാണറിയുന്നത്. ഫിൻലൻഡിലെ വിദ്യാഭ്യാസസമ്പ്രദായത്തിലെ മാതൃക പഠിക്കുന്നതിനാണ് യാത്ര. നാല് ദിവസം സംഘം ഫിൻലൻഡിലുണ്ടാകും. അവിടെ നിന്നാണ് നോർവെയിലേക്കും ബ്രിട്ടനിലേക്കും മുഖ്യമന്ത്രിയും സംഘവും പോകുന്നത്.
വിദേശപര്യടനം തീരുമാനിച്ചെങ്കിലും കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ അന്തിമാനുമതി ആയിട്ടില്ല. അതായാലുടൻ ഉത്തരവിറങ്ങും.
സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടയിൽ മന്ത്രിമാർ കൂട്ടത്തോടെ വിദേശയാത്രയ്ക്ക് ഒരുങ്ങുന്നതിൽ വിമർശനമുയർന്നിട്ടുണ്ട്. എന്നാൽ, മന്ത്രിമാർ വിദേശ പര്യടനം നടത്തുന്നത് ചില ഘട്ടങ്ങളിൽ അത്യാവശ്യമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പ്രതികരിച്ചു. എതിർക്കേണ്ട സാഹചര്യമില്ല. മന്ത്രിമാർ വിദേശത്ത് പോകുന്നത് കൊണ്ടല്ല സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയെന്നും അദ്ദേഹം വ്യക്തമാക്കി.
`ലോകത്തെ അറിയാൻ മന്ത്രിമാർ വിദേശയാത്ര ചെയ്യേണ്ടത് അനിവാര്യമാണ്.കേരളം ദരിദ്രരാജ്യമല്ല.'
-കെ.എൻ. ബാലഗോപാൽ,
ധനകാര്യമന്ത്രി
യാത്ര
# മുഖ്യമന്ത്രി: ഫിൻലൻഡ്, ബ്രിട്ടൻ, നോർവെ
# ശിവൻകുട്ടി: ഫിൻലൻഡ്
# മുഹമ്മദ് റിയാസ്: പാരീസ്
#വി.എൻ. വാസവൻ: ഗൾഫ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |