ശിവഗിരി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വർക്കല ശിവഗിരി മഠത്തിൽ സന്ദർശനം നടത്തി. ഭാരത് ജോഡോ യാത്രയുടെ നാലാം ദിനമായ ഇന്ന് രാവിലെ ആറരയോടെയാണ് രാഹുൽ ശിവഗിരി മഠത്തിലെത്തിയത്. രാഹുലിനെ ഷാൾ അണിയിച്ചാണ് ശിവഗിരിമഠം സ്വീകരിച്ചത്.
പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങി നിരവധി നേതാക്കൾ രാഹുലിനൊപ്പമുണ്ടായിരുന്നു. സന്യാസിമാരുമായി കൂടിക്കാഴ്ച നടത്തിയ രാഹുൽ 10 മിനിറ്റിലേറെ മഠത്തിൽ ചെലവഴിച്ചു.ആദ്യമായാണ് രാഹുൽ ശിവഗിരി മഠം സന്ദർശിക്കുന്നത്.
ശിവഗിരിയിലെ പ്രാർത്ഥനാ ചടങ്ങിലും രാഹുൽ പങ്കുചേർന്നു. രാഹുൽ ഗാന്ധിയുടെ സന്ദർശനം സന്തോഷകരമായ അനുഭവമായെന്ന് ശ്രീനാരായണഗുരു ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പ്രതികരിച്ചു.
ക്ഷണിക്കപ്പെടാതെ വന്നു ചേർന്നതിൽ സന്തോഷമുണ്ട്. നേരത്തെ രണ്ട് തവണ രാഹുൽ ഗാന്ധിയെ ക്ഷണിച്ചിട്ടും അസൗകര്യം കാരണം എത്താനായില്ല. നെഹ്രു കുടുംബം മുഴുവൻ മഠത്തിൽ എത്തിയിട്ടുണ്ട്. നെഹ്രുവും ഇന്ദിരഗാന്ധിയും രാജീവ് ഗാന്ധിയും സോണിയാഗാന്ധിയും മുൻപ് സന്ദർശിച്ചിട്ടുണ്ടെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. മഠത്തിലെ വിവിധ കേന്ദ്രങ്ങൾ രാഹുൽ ഗാന്ധി സന്ദർശിച്ചു. അത് സന്തോഷപ്രദമായ അനുഭവമായിരുന്നു.
ശിവഗിരി മഠത്തിൽ നരേന്ദ്രമോദിയെന്നോ രാഹുൽ ഗാന്ധിയെന്നോ വ്യത്യാസമില്ല. എല്ലാവരെയും സ്വീകരിക്കുന്നതാണ് മഠത്തിന്റെ നിലപാട്. ശിവഗിരി മഠത്തോടും നാരായണഗുരു സങ്കല്പങ്ങളോടും മുഖ്യമന്ത്രി പിണറായി വിജയന് അനുഭാവ സമീപനമാണുള്ളത്. ഇത് തുടർന്നാൽ ഇനിയും ഇടത് സർക്കാർ അധികാരത്തിലെത്തുമെന്നും സച്ചിദാനന്ദ പറഞ്ഞു. 28 ശതമാനമുളള ശ്രീനാരായണീയർക്ക് കോൺഗ്രസിൽ നിന്ന് ഒരു എം എൽ എ മാത്രം ആണുള്ളത്. ഇക്കാര്യത്തിലെ അതൃപ്തി മഠം രാഹുലിനെ അറിയിച്ചു. അനുഭാവപൂർവം പരിഗണിക്കാമെന്ന് രാഹുൽ ഗാന്ധി ഉറപ്പ് നൽകിയിട്ടുണ്ടെന്നും സച്ചിദാനന്ദ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |