■നാലിലൊരാൾ പുതുമുഖം■ 28 വനിതകൾ
തിരുവനന്തപുരം: ഏറെ പണിപ്പെട്ട്, സമവായത്തിലൂടെ തയ്യാറാക്കിയ പുതിയ കെ.പി.സി.സി സമിതി പട്ടിക പുറത്തു വിട്ടു. 285 ബ്ളോക്ക് പ്രതിനിധികളും മുതിർന്ന നേതാക്കളും പാർലമെന്ററി പാർട്ടി പ്രതിനിധികളുമടക്കം 310 അഗങ്ങളാണ് പട്ടികയിൽ. 77 പുതുമുഖങ്ങളും 28 വനിതകളും ഉൾപ്പെട്ടിട്ടുണ്ട്. പുതിയ സമിതിയുടെ പ്രഥമയോഗം ഇന്ന് ചേരും.
പുതിയ കെ.പി.സി.സി പട്ടിക പുറത്തുവന്നതോടെ പല ജില്ലകളിലും മുറുമുറുപ്പ് തുടങ്ങി. പുതുമുഖങ്ങളിൽ 50 ശതമാനം യുവാക്കളായിരിക്കണമെന്ന ഹൈക്കമാൻഡ് നിർദ്ദേശവും പാലിക്കപ്പെട്ടില്ലെന്ന് ആക്ഷേപമുണ്ട്. നിലവിലെ കെ.പി.സി.സി ഭാരവാഹികളെയടക്കം തഴഞ്ഞതിലും അമർഷം ഉയരുന്നുണ്ട്. പാർട്ടി വിട്ടവരെയും പ്രായാധിക്യമുള്ളവരെയും പ്രവർത്തനശേഷി കുറഞ്ഞവരെന്നു നേതൃത്വം വിലയിരുത്തിയവരെയും ഒഴിവാക്കിയാണ് പുതുമുഖങ്ങൾക്ക് പ്രാതിനിദ്ധ്യം നൽകിയത്. കെ.പി.സി.സി അംഗങ്ങളായിരിക്കെ മരിച്ചവരുടെ ഒഴിവും പുതുമുഖങ്ങൾക്ക് നീക്കിവച്ചു.
285-ൽ മൂന്ന് പേർ പുതിയ 3 ബ്ലോക്ക് കമ്മിറ്റികളുടെ ഭാഗമാണ്. ഇതിനു പുറമേ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രസിഡന്റുമാരായ എ.കെ. ആന്റണി, വയലാർ രവി, തെന്നല ബാലകൃഷ്ണപിള്ള, സി.വി. പത്മരാജൻ, കെ. മുരളീധരൻ, രമേശ് ചെന്നിത്തല, വി.എം. സുധീരൻ, എം.എം. ഹസ്സൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരെയും ഉമ്മൻ ചാണ്ടി ഉൾപ്പെടെ നിയമസഭയിലെ പാർലമെന്ററി പാർട്ടി അംഗങ്ങളായ 14 പേരെയും ഉൾപ്പെടുത്തി. പട്ടികയ്ക്ക് രൂപം നൽകുമ്പോൾ ഉൾപ്പെട്ട പ്രതാപവർമ്മ തമ്പാൻ പിന്നീട് മരണപ്പെട്ടതിനാൽ പകരം മറ്റൊരാളെ ഉൾപ്പെടുത്തും.
കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംഘടനകളുടെ നേതൃത്വത്തിൽ ദീർഘകാലം പ്രവർത്തിച്ച, 50ൽ താഴെ പ്രായമുള്ള പലരും പട്ടികയിൽ ഉൾപ്പെട്ടില്ല. അവരെ മറികടന്ന് കെ.എസ്.യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും നേതൃത്വത്തിൽ ഇപ്പോഴുള്ളവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതാണ് കല്ലുകടിയായി ചില നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. എങ്കിലും ഭാരത് ജോഡോ യാത്രയുമായി കുറച്ചുദിവസം രാഹുൽഗാന്ധി കേരളത്തിലുണ്ടാവുമെന്നതിനാലാണ് പട്ടികയിൽ അതൃപ്തിയുള്ളവർ പരസ്യ പ്രതികരണത്തിന് തയ്യാറാവാത്തത്. ആദ്യം നൽകിയ പട്ടിക ഹൈക്കമാൻഡ് തിരിച്ചയച്ചിരുന്നു. പിന്നീട് എ, ഐ ഗ്രൂപ്പ് നേതാക്കളുമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പലവട്ടം ചർച്ച നടത്തിയാണ് ഒത്തുതീർപ്പുണ്ടാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |