ന്യൂഡൽഹി: എട്ടു ചീറ്റകളുമായി ഇന്ത്യൻ 'കടുവ" വിമാനം ബോയിംഗ് 747 - 400 ജംബോ ജെറ്റ് തെക്കേ ആഫ്രിക്കൻ രാജ്യമായ നമീബിയയിൽ നിന്ന് ഇന്ന് പറന്നുയരും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 72-ാം പിറന്നാളായ നാളെ രാവിലെ ചീറ്റകളെ ജയ്‌പൂരിലെത്തിക്കും. തുടർന്ന് മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിലേക്ക് കൊണ്ടുപോകും. 17ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദി ചീറ്റകളെ പാർക്കിലെ ക്വാറന്റൈൻ കൂടുകളിലേക്ക് സ്വതന്ത്രമാക്കും. 30 ദിവസമാണ് ക്വാറന്റൈൻ.
കടുവയുടെ മുഖമുള്ള പ്രത്യേക ബോയിംഗ് വിമാനത്തിന്റെ പ്രധാന ക്യാബിനിൽ ചീറ്റക്കൂട് സുരക്ഷിതമായി വയ്‌ക്കുന്നതിനായി പരിഷ്കരിച്ചിരുന്നു. ഡോക്ടർമാർക്ക് ചീറ്റകളെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങളും വിമാനത്തിലുണ്ട്.
നീണ്ട യാത്രയിൽ അസ്വസ്തതകളുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ വെറും വയറ്റിലാണ് ചീറ്റകളുടെ യാത്ര. 70 വർഷങ്ങൾക്ക് ശേഷമാണ് ചീറ്റകൾ ഇന്ത്യയിലെത്തുന്നത്. കുനോ നാഷണൽ പാർക്കിൽ ചീറ്റകളെ സംരക്ഷിക്കുന്ന പദ്ധതിക്ക് നാല് വർഷത്തിനുള്ളിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 50.22 കോടി രൂപ നൽകും. ആദ്യ ഗഡുവായി 9.95 കോടി അനുവദിച്ചു. നാഷണൽ ടൈഗർ കൺസർവേഷൻ അതോറിട്ടിക്കാണ് പദ്ധതിയുടെ മേൽനോട്ടം. അഞ്ച് വർഷത്തിനുള്ളിൽ നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമായി 50 ചീറ്റകളെ എത്തിക്കുന്നതാണ് പദ്ധതി.
പറക്കുന്ന കടുവ
16 മണിക്കൂർ തുടർച്ചയായി പറക്കുന്ന യു.എ.ഇ ആസ്ഥാനമായുള്ള അക്വലൈൻ ഇന്റർനാഷണൽ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ബോയിംഗ് 747 - 400 ജംബോ ജെറ്റാണിത്. സൈബീരിയൻ കടുവ മുഖമുള്ള വിമാനം മുമ്പ് റഷ്യയുടെ ട്രാൻസേറോ എയർലൈൻസിന്റേതായിരുന്നു. നമീബിയയിൽ നിന്ന് 11 മണിക്കൂർ നേരിട്ട് പറന്നാണ് ഇന്ത്യയിലേക്കെത്തുന്നത്.
രാജീയം ഈ വരവ്
2നും 5നും ഇടയിൽ പ്രായമുള്ള 5 പെൺ ചീറ്റകൾ
4.5നും 5.5നും ഇടയിൽ പ്രായമുള്ള 3 ആൺ ചീറ്റകൾ
ആൺ ചീറ്റകളിൽ രണ്ട് പേർ സഹോദരൻമാർ
ഇന്ത്യ, നമീബിയ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്ന് 3 വെറ്ററിനറി ഡോക്ടർമാർ
ചീറ്റകളെ പിന്നീട് 5,000 ചതുരശ്ര കിലോമീറ്റർ പരിധിയിൽ സ്വതന്ത്രമാക്കും
ചീറ്റയുടെ വേഗത
ചീറ്റയ്ക്ക് മണിക്കൂറിൽ 80 മുതൽ 128 കിലോമീറ്റർ വരെ ഓടാനാകും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |