തിരുവനന്തപുരം : ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ കർമ്മപദ്ധതിയുമായി സംസ്ഥാന സർക്കാർ. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് പദ്ധതിക്ക് തുടക്കംകുറിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നവംബർ ഒന്നിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരിവിരുദ്ധ ചങ്ങല സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു
സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തെ ഗൗരവമായി കാണുന്നു.അതിനെതിരെ നാടാകെ അണിനിരന്നുള്ള പ്രതിരോധം തീർക്കാൻ നമുക്ക് കഴിയണം. ലഹരിമരുന്നുകളുടെ ലക്കുകെട്ട ഉപയോഗം ആ വ്യക്തികളെ മാത്രമല്ല ആ കുടുംബങ്ങളെയും സമൂഹത്തെയാകെയും വ്യാപകമായി ബാധിക്കും. മാത്രമല്ല അതിനെ പിൻപറ്റി നടക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങൾ നാടിന്റെ സമാധാനം തകർക്കുന്നു, ഇത് പ്രധാനമായും യുവജനങ്ങളെയാണ് കേന്ദ്രീകരിക്കുന്നത്. ഇത് ഇവരെ തെറ്റായ വഴിയിലേക്ക് നയിക്കുന്നു.
ഇപ്പോൾ കൂടുതൽ മാരകമായ മയക്കുമരുന്ന് ഉപയോഗം വ്യാപകമായിരിക്കുകയാണെന്നും പിണറായി പറഞ്ഞു. ലഹരി ഉപയോഗത്തിനെതിരെ സർക്കാർ തലത്തിൽ ശക്തമായി നടപടി സ്വീകരിക്കുന്നുണ്ട്. അതിന് ഫലവുമുണ്ട്. മയക്കുമരുന്ന് കടത്ത് കണ്ടെത്താൻ കഴിയുന്നുണ്ട്. വിതരണശൃംഖലകളെ തകർക്കാനും കഴിയുന്നുണ്ട്. അതുകൊണ്ടുമാത്രം പൂർണമായി ലക്ഷ്യം നേടാൻ കഴിയില്ല. നാടിന്റെ ഭാവി വളർന്നുവരുന്ന തലമുറയുടെ കൈകളിലാണ്. മയക്കുമരുന്ന് വിപത്തിനെതിരെ സുശക്തവും പഴുതുകളില്ലാത്തതുമായ പ്രതിരോധം തീർക്കാൻ നമുക്ക് സാദ്ധ്യമാകണം. അതിനാവശ്യമായ ഒരു ബഹുമുഖ കർമ്മപദ്ധതി ഒക്ടോബർ രണ്ട് ഗാന്ധി ദിനത്തിൽ ആരംഭിക്കും. യുവാക്കൾ അതിന്റെ മുന്നണിയിൽ പങ്കുചേരണമെന്നും പിണറായി പറഞ്ഞു.സംസ്ഥാനതലത്തിൽ, ജില്ലാ തലത്തിൽ, തദ്ദേശ സ്വയംഭരണതലത്തിൽ, വിദ്യാലയതലങ്ങളിൽ ഇവിടങ്ങളിലെല്ലാം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള സമിതി പ്രവർത്തിക്കും. സംസ്ഥാനതലത്തിൽ മുഖ്യമന്ത്രി അധ്യക്ഷനായി സമിതി രൂപികരിച്ചിട്ടുണ്ട്. ഒക്ടോബർ 2 മുതൽ നവംബർ ഒന്നുവരെ തീവ്രമായ പ്രചാരണ പദ്ധതികൾ സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |