ധർമ്മടം: കണ്ണൂർ ജില്ലയിലെ കടലോര ജൈവസമ്പത്തുകളിലൊന്നായ കല്ലുമ്മക്കായയുടെ വംശനാശ ഭീഷണി മുതലെടുത്ത് വൻതോതിൽ അന്യ സംസ്ഥാനങ്ങളിൽ നിന്നും വിഷം നിറച്ച കല്ലമ്മക്കായ വിപണികളിൽ സജീവമാകുന്നു. ഇത്തരം കല്ലുമ്മക്കായ കഴിച്ചവർക്ക് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നു. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ കല്ലുമ്മക്കായ പറിക്കുന്ന ധർമ്മടം, തോട്ടട, ഏഴര കടപ്പുറങ്ങളിലാണ് വംശനാശ ഭീഷണി നേരിടുന്നത്.
തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന കല്ലുമ്മക്കായകളാണ് ആരോഗ്യത്തിന് കടുത്ത ഭീഷണിയാകുന്നത്. മസാലപുരട്ടി കാഴ്ചയിൽ സുന്ദരമാക്കിയാണ് വിൽപ്പനയ്ക്ക് തയാറാക്കുമ്പോൾ അപകടമറിയാതെ പലരും കെണിയിൽ വീഴുകയാണ്.
കടുക്ക, ഞവുണിക്ക എന്നീ പേരുകളിലും കല്ലുമ്മക്കായ അറിയപ്പെടുന്നുണ്ട്. ഷെൽഫിഷ് കുടുംബത്തിൽപ്പെട്ട ഇവയിൽ 32 വകഭേദങ്ങളുണ്ട്. ഇവയിൽ മൂന്നിനമാണ് ഭക്ഷ്യയോഗ്യം. പെർണാ വിറിയസ് എന്ന ശാസ്ത്രീയ നാമമുള്ള പച്ചപുറംതോടുള്ളതും പെർണ ഇന്റിക്ക എന്ന ശാസ്ത്രീയനാമമുള്ള തവിട്ടു പുറംതോടുള്ളതും മൈസ്റ്റിലസ് ഇൻഡുലിസ് എന്ന നീലപുറം തോടുള്ളതുമാണിവ. ഇവ മൂന്നിനവും ഏഴരയിലെ കടൽപ്പാറകളിൽ ധാരാളമായി ലഭിക്കാറുണ്ട്.
തിരിച്ചടിയായത് കാലാവസ്ഥ വ്യതിയാനം
കാലാവസ്ഥ വ്യതിയാനവും അശാസ്ത്രീയമായ കല്ലുമ്മക്കായ ശേഖരണവുമാണ് പരമ്പരാഗത തൊഴിൽമേഖലയ്ക്ക് തിരിച്ചടിയായത്. കല്ലുമ്മക്കായ ശേഖരണവും വിൽപ്പനയും കൊണ്ടു ഉപജീവനമാർഗം കഴിക്കുന്ന നൂറുകണക്കിന് തൊഴിലാളികൾ പ്രതിസന്ധിയിലാണ്. പകൽ നേരങ്ങളിൽ ചൂടുകൂടിയതിനാൽ കടൽക്ഷോഭിക്കുന്നതും വേണ്ടത്ര വളർച്ചയെത്താത്ത കല്ലുമ്മക്കായ ഒന്നാകെ പറിച്ചെടുക്കുന്നതുമാണ് ഇപ്പോഴുണ്ടായ പ്രതിസന്ധിക്കു കാരണം. കൂടാതെ പ്ലാസ്റ്റിക്, കീടനാശിനികൾ, ഇലക്ട്രോണിക് മാലിന്യങ്ങൾ എന്നിവ ഇവയുടെ വളർച്ച തടയുന്നതായി ശാസ്ത്രീയമായ പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.
തുടങ്ങി പ്രജനന കാലം
കല്ലുമ്മക്കായയുടെ പ്രജനന കാലം തുടങ്ങിയിരിക്കുകയാണെങ്കിലും ഇതു പരിഗണിക്കാതെ നിർബാധം വേട്ട തുടരുന്നതും ഇവയ്ക്ക് കടുത്ത ഭീഷണിയായിരിക്കുകയാണ്. ഇവയിൽ ആൺ പെൺ ഭേദമുണ്ട്. ബീജസംയോജനത്തിനായി ബീജവും അണ്ഡവും വെള്ളത്തിലേക്ക് സ്രവിക്കുന്നു. ഇവ പതിനായിരക്കണക്കിന് ഉണ്ടാവുമെങ്കിലും ഒരു ശതമാനം മാത്രമേ കല്ലുമ്മക്കായയായി രൂപാന്തരം പ്രാപിക്കുകയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |