തിരുവനന്തപുരം; വിശ്വഗുരുവായ ശ്രീനാരായണ ഗുരുദേവന്റെ 95-ാമത് മഹാസമാധി നാളെ നാടെങ്ങും ആചരിക്കും. ഗുരുദേവന്റെ സമാധി സ്ഥാനമായ വർക്കല ശിവഗിരിക്കുന്നിലും
ജന്മം കൊണ്ടുപവിത്രമായ ചെമ്പഴന്തിയിലെ വയൽവാരം വീട് ഉൾപ്പെടുന്ന ഗുരുകുലത്തിലും സമൂഹ പ്രാർത്ഥനയും പ്രത്യേക പൂജകളും നടക്കും.
ശിവഗിരിയിൽ രാവിലെ 10 ന് മഹാസമാധി സമ്മേളനവും ഉപവാസയജ്ഞവും ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷത വഹിക്കും. വി. ജോയി എം.എൽ.എ പങ്കെടുക്കും. ഉച്ചയ്ക്കു ശേഷം 3 മണി മുതൽ മഹാസമാധിപൂജ .
ചെമ്പഴന്തി വയൽവാരം വീട്ടിൽ രാവിലെ 9ന് ഉപവാസ- പ്രാർത്ഥനായജ്ഞം ആരംഭിക്കും. 10 ന് മന്ത്രി ജെ.ചിഞ്ചുറാണിയുടെ അദ്ധ്യക്ഷതയിൽ 'മഹാസമാധി ദിനാചരണ സമ്മേളനം' മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. സ്വാമി ശുഭാംഗാനന്ദ പങ്കെടുക്കും. ഉച്ചയ്‌ക്ക് കഞ്ഞിവീഴ്ത് , വൈകിട്ട് സമാധിപൂജകളും നടക്കും.ശിവ പ്രതിഷ്ഠയിലൂടെ ഗുരു സാമൂഹിക വിപ്ളവത്തിന് തുടക്കം കുറിച്ച അരുവിപ്പുറത്ത് ഉച്ചയ്ക്ക് മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയുടെ പ്രഭാഷണം,വൈകിട്ട് 3ന് മഹാസമാധി പൂജ എന്നിവ നടക്കും. ശ്രീനാരായണ ഗുരുദേവന്റെ തപോഭൂമിയായിരുന്ന കൊടിതൂക്കിമല കുമാരഗിരി ഗുരുക്ഷേത്രത്തിലും രാവിലെ മുതൽ പ്രത്യേക പൂജകളും അഖണ്ഡനാമജപവും നടക്കും.
ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ വിവിധ ക്ഷേത്രങ്ങളിൽ നടക്കുന്ന പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾക്ക് പുറമെ, എസ് എൻ.ഡി.പി യോഗത്തിന്റെ ഏഴായിരത്തോളം ശാഖകളിലും മറ്റു ശ്രീനാരായണ സംഘടനകളുടെ ആഭിമുഖ്യത്തിലും സമാധി ദിനം ആചരിക്കും. കഞ്ഞിവീഴ്ത്ത്, സമാധി സമയത്തെ പ്രത്യേക പ്രാർത്ഥന എന്നിവ നടക്കും .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |