■അനുനയ നീക്കങ്ങൾക്ക് വഴിയടയുന്നു
തിരുവനന്തപുരം: രാജ്ഭവനിൽ വാർത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ ആഞ്ഞടിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അത്യസാധാരണ നീക്കത്തോടെ സംസ്ഥാനം ഭരണ പ്രതിസന്ധിയുടെ ആശങ്കയിൽ.
നിയമസഭ പാസാക്കിയ വിവാദ ലോകായുക്ത, സർവകലാശാലാ ഭേദഗതി ബില്ലുകളിൽ ഒപ്പിടില്ലെന്നും ഗവർണർ വ്യക്തമാക്കിക്കഴിഞ്ഞു. ദൈനംദിന ഇടപാടുകൾക്ക് ഭരണത്തലവനായ ഗവർണറെ ആശ്രയിക്കേണ്ടതിനാൽ, ഭരണ സ്തംഭനമൊഴിവാക്കാൻ സർക്കാരിന് അനുനയ വഴികൾ തേടേണ്ടി വരും. എന്നാൽ, സ്ഥിതിഗതികൾ വഷളായതോടെ, അതെങ്ങനെയെന്ന ചോദ്യവുമുയരുന്നു.
മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് രൂക്ഷമായ ഭാഷയിൽ തിരിച്ചടി നൽകിയ ഗവർണർ, താൻ രണ്ടും കല്പിച്ചാണെന്ന് വ്യക്തമാക്കി. അതേ നാണയത്തിൽ തിരിച്ചടിച്ച് സംസ്ഥാന മന്ത്രിമാരടക്കം ഇടതുനേതാക്കൾ കൂട്ടത്തോടെയെത്തി. രണ്ട് ബില്ലുകളിലും ഒപ്പിടില്ലെന്ന ഗവർണറുടെ നിലപാടിനെ സ്വാഗതം ചെയ്ത യു.ഡി.എഫ്, മറ്റ് വിവാദങ്ങളേറ്റുപിടിച്ചില്ല. എന്നാൽ ബി.ജെ.പി ഗവർണർക്ക് ശക്തിയായ പിന്തുണയുമായി രംഗത്തെത്തി.
നിയമസഭ പാസാക്കിയ ബില്ലുകളോടുള്ള ഗവർണറുടെ നിഷേധാത്മക സമീപനത്തിനെതിരെ നിയമപരമായി നീങ്ങാൻ സർക്കാരിനാവില്ല. അതിനാൽ, കോടതിയിൽ പൊതുതാല്പര്യ ഹർജിയിലൂടെ നിയമ വ്യവഹാരത്തിലേക്ക് നീങ്ങുകയെന്ന പോംവഴി ഇടതുമുന്നണി തേടിയേക്കും. ആർ.എസ്.എസ് മേധാവിയെ കഴിഞ്ഞ ദിവസം ഗവർണർ പോയിക്കണ്ടതിന്റെ പേരിൽ ഗവർണറുടേത് ആർ.എസ്.എസിനും സംഘപരിവാറിനും വേണ്ടിയുള്ള രാഷ്ട്രീയ നീക്കങ്ങളാണെന്ന പ്രചാരണം സി.പി.എം കനപ്പിച്ചു. എന്നാൽ ആർ.എസ്.എസ് നിരോധിത സംഘടനയോ, ഇന്ത്യക്ക് പുറത്തുള്ള ആശയം പിൻപറ്റുന്നവരോ അല്ലെന്നാണ് ഗവർണറുടെ മറുപടി .
വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ നിയന്ത്രണം പരിമിതപ്പെടുത്തുന്ന സർവകലാശാലാ ഭേദഗതി ബില്ലാണ് ഗവർണറെ പ്രകോപിപ്പിച്ചതെന്ന് വ്യക്തമാക്കുന്നതാണ് ഇന്നലെ അദ്ദേഹം പുറത്തുവിട്ട കത്തുകൾ. ചാൻസലർ പദവി ഒഴിയരുതെന്നും, സർവകലാശാലകളുടെ സ്വയംഭരണാവകാശങ്ങളിൽ കൈകടത്തില്ലെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കിയ ശേഷം ,വി.സി നിയമനത്തിൽ സർക്കാരിന് കൈകടത്താനാവും വിധം നിയമഭേദഗതി കൊണ്ടുവന്നത് വിരോധാഭാസവും അവഹേളനവുമാണ്. അതെങ്ങനെ അംഗീകരിക്കുമെന്ന് ചോദിച്ച ഗവർണർ, ഇത്തരം നിയമവിരുദ്ധ ബില്ലിൽ താനൊപ്പിടണോയെന്നാണ് ചോദിച്ചത്. ചാൻസലറായിരിക്കുന്നിടത്തോളം സർവകലാശാലകളുടെ നിയമപരമായ കാര്യങ്ങളിൽ ആരെയും ഇടപെടാനനുവദിക്കില്ലെന്ന് വ്യക്തമാക്കിയ ഗവർണർ, തനിക്കുള്ള പ്രോസിക്യൂഷൻ അധികാരം ഉപയോഗിക്കുന്നില്ലെന്നും ഭീഷണി സ്വരത്തിൽ പറഞ്ഞു.
സർവകലാശാലാ വി.സി നിയമനത്തിനുള്ള സെലക്‌ഷൻ കമ്മിറ്റിയുടെ അധികാരങ്ങൾ
ഗവർണറിൽ നിന്ന് മാറ്റാനായി ഉന്നത വിദ്യാഭ്യാസ കൗൺസിൽ ശുപാർശ തയാറാക്കിയെന്ന
പത്ര വാർത്ത ഗവർണർ മുഖ്യമന്ത്രിക്കെഴുതിയ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തരത്തിൽ സമ്മർദ്ദതന്ത്രം പയറ്റാതെ ചാൻസലറുടെ അധികാരം താങ്കളെടുത്തോളൂ എന്നും നിർദ്ദേശിച്ചു. അതിന് മുഖ്യമന്ത്രി നൽകിയ മറുപടിയിൽ ,വി.സിമാരെ നിയമിക്കാനുള്ള സെലക്‌ഷൻ കമ്മിറ്റി നടപടികളിൽ ഒരു മാറ്റവും കൊണ്ടുവരാനുള്ള നിർദ്ദേശം മുന്നിലില്ലെന്നാണ് പറഞ്ഞത്. ഇങ്ങനെയൊരു ഉറപ്പ് നൽകിയ ശേഷം താനുമായി ആലോചിക്കാതെ സെർച്ച് കമ്മിറ്റിയിൽ മാറ്റം കൊണ്ടുവരാനുള്ള ബിൽ പാസാക്കിയതാണ് ഗവർണറെ ചൊടിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |