ന്യൂഡൽഹി: കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് (കെ.എ.എസ്) പ്രവേശനത്തിന് മൂന്നു സ്ട്രീമിലും സംവരണം ഏർപ്പെടുത്തിയ സർക്കാർ ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ഈ സംവരണം ശരിവച്ച ഹൈക്കോടതി ഉത്തരവിനെതിരെ എൻ.എസ്.എസും സമസ്ത നായർ സമാജവുമടക്കം നൽകിയ അപ്പീൽ തള്ളിയ സുപ്രീം കോടതി, കെ.എ.എസിലേത് ഇരട്ട സംവരണമല്ലെന്നും നേരിട്ടുള്ള നിയമനമാണെന്നും വ്യക്തമാക്കി.
കെ.എ.എസിലേക്കുള്ള പ്രവേശനം പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലായതിനാൽ പുതിയ നിയമനമാണെന്ന് പകൽപോലെ വ്യക്തമാണെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. നേരിട്ട് പ്രവേശനത്തിന് അപേക്ഷിക്കുന്നവർക്കും, സർക്കാർ സർവീസിൽ നിന്ന് കെ.എ.എസിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവർക്കും പരീക്ഷയും അഭിമുഖവും പാസ്സാകേണ്ടതുണ്ട്. അതിനാൽ, സർക്കാർ സർവീസിൽ നിന്നെത്തുന്നവർക്ക് സർവീസിന്റെ തുടർച്ച ലഭിക്കില്ല. ജോലിയിൽ പ്രവേശിക്കുന്നതു മുതലുള്ള സീനിയോറിറ്റിയേ ലഭിക്കൂ. ഒരിക്കൽ സംവരണം ലഭിച്ചവർക്ക് വീണ്ടും സംവരണാനുകൂല്യം ലഭിക്കുന്നുവെന്ന ഹർജിക്കാരുടെ വാദം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
സംവരണത്തിലൂടെ സർക്കാർ സർവ്വീസിൽ പ്രവേശിച്ചവർക്ക് കെ.എ.എസ് പ്രവേശനത്തിനും അത് നൽകുന്നത് ഇരട്ട സംവരണമെന്നായിരുന്നു ഹർജിക്കാരുടെ വാദം. സർക്കാരിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജും സ്റ്റാൻഡിംഗ് കൗൺസൽ സി.കെ. ശശിയും ഇതിനെ എതിർത്തു. സംവരണം, നിയമന മാനദണ്ഡങ്ങൾ, യോഗ്യത, പ്രായപരിധി എന്നീ കാര്യങ്ങൾ തീരുമാനിക്കാൻ സർക്കാരിന് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് പി.എസ്.സിയും വ്യക്തമാക്കി. ഈ വാദങ്ങൾ കോടതി അംഗീകരിച്ചു. പി.എസ്.സിക്കു വേണ്ടി വി.ഗിരിയും, വിപിൻ നായരും,ഹർജിക്കാർക്കുവേണ്ടി ഗുരു കൃഷ്ണകുമാർ, വി.ചിദംബരേഷ്, വി.കെ. ബിജു, ഗിരീഷ് കുമാർ എന്നിവരും ഹാജരായി.
മേലാള അട്ടിമറിക്ക്
സുപ്രീം പ്രഹരം
കെ.എ.എസ് സംവരണ പ്രശ്നം പുറത്തുകൊണ്ടുവന്നത് കേരളകൗമുദി
കെ.പ്രസന്ന കുമാർ
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും ഉന്നത ഉദ്യോഗസ്ഥ ഭരണ സംവിധാനമായ കെ.എ.എസിന്റെ മൂന്ന് തലങ്ങളിലും സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള സർക്കാർ ഉത്തരവ് അട്ടിമറിക്കാൻ സെക്രട്ടേറിയറ്റ് തലം മുതൽ മേലാള ലോബി നടത്തിയ നീക്കങ്ങളാണ് സുപ്രീം കോടതി വിധി വിഫലമാക്കിയത്. മൂന്നു തലങ്ങളിലും സംവരണത്തിന്റെ ആവശ്യകത ചൂണ്ടിക്കാട്ടുന്ന റിപ്പോർട്ടുകളും മുഖ പ്രസംഗങ്ങളും പ്രസിദ്ധീകരിച്ച കേരള കൗമുദി, അട്ടിമറി നീക്കങ്ങൾ പുറത്തു കൊണ്ടുവരുന്നതിലും മുഖ്യ പങ്ക് വഹിച്ചു.
കെ.എ.എസിൽ പൊതുവായി അപേക്ഷിക്കാവുന്ന ഒന്നാം സ്ട്രീമിൽ മാത്രമാണ് സർക്കാർ ആദ്യം സംവരണം ഏർപ്പെടുത്തിയത്. ഗസറ്റഡ് റാങ്കിനു താഴെയുള്ള ഉദ്യോഗസ്ഥർക്കുള്ള രണ്ടാം സ്ട്രീമിലും, ഗസറ്റഡ് ഉദ്യോഗസ്ഥർക്കുള്ള മൂന്നാം സ്ട്രീമിലും സംവരണം ഒഴിവാക്കി. ഇതിനെതിരെ വിവിധ പിന്നാക്ക-ദളിത് സംഘടനകൾ ശബ്ദമുയർത്തിയതിനെ തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ട് മൂന്ന് സ്ട്രീമിലും സംവരണത്തിന് ഉത്തരവിറക്കിയത്. ഇതിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജികൾ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലും, ഹൈക്കോടതിയും തള്ളി. ഇതിനെതിരെ സമർപ്പിച്ച അപ്പീൽ 2020 ഡിസംബർ 18ന് പരിഗണിച്ച സുപ്രീംകോടതി, നാലാഴ്ചക്കകം എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ സർക്കാരിന് നോട്ടീസ് നൽകിയെങ്കിലും, സമർപ്പിച്ചില്ല. പിന്നീട് കേസ് വാദത്തിനെടുത്തപ്പോൾ, ചുമതലപ്പെട്ട സർക്കാർ സീനിയർ കൗൺസൽ ഓൺലൈനായിപ്പോലും ഹാജരായി എതിർ വാദമുന്നയിച്ചില്ലെന്ന ആക്ഷേപമുയർന്നു.
അട്ടിമറി നീക്കം കേരളകൗമുദി പുറത്തുകൊണ്ടു വന്നതിനെത്തുടർന്ന്, അന്നത്തെ നിയമ മന്ത്രി എ.കെ. ബാലന്റെ ഓഫീസ് അഡ്വക്കേറ്റ് ജനറൽ ഓഫീസുമായി ബന്ധപ്പെടുകയും, എതിർ സത്യവാങ്മൂലം അടിയന്തരമായി സമർപ്പിക്കാൻ നിർദ്ദേശിക്കുകയുമായിരുന്നു. സംസ്ഥാന പട്ടികജാതി-പട്ടികവർഗ കമ്മിഷൻ ചെയർമാൻ ബി.എസ്. മാവോജിയും സർക്കാരിന് ഇത് സംബന്ധിച്ച നിർദ്ദേശം നൽകി. വി.ആർ. ജോഷി കോ-ഓർഡിനേറ്ററായ സോഷ്യൽ ജസ്റ്റിസ് ഫോറത്തിനുവേണ്ടി ഹാജരായ സീനിയർ അഭിഭാഷക ഇന്ദിരാ ജയ്സിംഗും നാഷണൽ ജുഡിഷ്യൽ അക്കാഡമി മുൻ ഡയറക്ടറും പ്രഗത്ഭ നിയമജ്ഞനുമായ ഡോ. മോഹൻ ഗോപാലും നടത്തിയ ശക്തമായ വാദമുഖങ്ങളും ഹർജി തള്ളാനിടയാക്കി.
ഐ.എ.എസ് വാതിൽ
കെ.എ.എസിന്റെ മൂന്നു തലത്തിലും സംവരണം ഏർപ്പെടുത്തുമ്പോൾ, പിന്നാക്ക, പട്ടിക വിഭാഗങ്ങൾക്ക്
ഐ.എ.എസ് ഉൾപ്പെടെയുള്ള തസ്തികകളിൽ പ്രാതിനിദ്ധ്യം ലഭിക്കും. സംവരണം ഒന്നാം തലത്തിൽ മാത്രമായാൽ, നിയമന സാദ്ധ്യത മൂന്നിലൊന്നായി ചുരുങ്ങും. ഐ.എ.എസിലേക്കുള്ള കവാടവും അടയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |