മുംബയ്: മഹാരാഷ്ട്രയിലെ 16 ജില്ലകളിലെ 557 ഗ്രാമപഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഫലമറിഞ്ഞ 410 സീറ്റുകളിൽ ഭരണകക്ഷിയായ ബി.ജെ.പി - ഏകനാഥ് ഷിൻഡെ നയിക്കുന്ന ശിവസേന സഖ്യം 185ഉം പ്രതിപക്ഷമായ മഹാ വികാസ് അഘാടി- 225 സീറ്റും നേടി. ഇതിൽ ബി.ജെ.പി- 144, എൻ.സി.പി 126, കോൺഗ്രസ്- 62, ശിവസേന ഷിൻഡെ വിഭാഗം- 41, ശിവസേന ഔദ്യോഗിക പക്ഷം- 37 എന്നിങ്ങനെയാണ് സീറ്റ് നില. തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ തുടങ്ങിയത്.
എന്നാൽ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തോടെ സംസ്ഥാനത്ത് ബി.ജെ.പി വീണ്ടും നമ്പർ വൺ ആയി എന്നായിരുന്നു ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ട്വീറ്റ്. എന്നാൽ 200 സീറ്റിൽ താഴെ നേടിയ ചിലർ തങ്ങൾ ഒന്നാമതെത്തി എന്ന് പറയുകയാണെന്നായിരുന്നു ഇതിനെതിരായ എൻ.സി.പി നേതാവ് അജിത് പവാറിന്റെ പരിഹാസം.
ശിവസേന അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ നയിച്ച മഹാ വികാസ് അഘാഡി സർക്കാരിനെ അട്ടിമറിച്ച് കഴിഞ്ഞ ജൂണിലാണ് ബി.ജെ.പിയും ഏകനാഥ് ഷിൻഡെയും മഹാരാഷ്ട്രയിൽ ഭരണം പിടിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |