തിരുവനന്തപുരം: ശിവഗിരിമഠത്തിന്റെ വികസനത്തിന് മുഖ്യമന്ത്രി യാതൊന്നും ചെയ്യുന്നില്ലെന്ന് കേന്ദ്രകൃഷിമന്ത്രി ശോഭ കരന്ത്ലാജെ. ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ സന്ദർശനത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
പ്രകൃതിസൗന്ദര്യം, ശബരിമല, ശ്രീനാരായണഗുരുവിന്റെയും ശങ്കരാചാര്യരുടെയും ഗ്രാമങ്ങൾ തുടങ്ങി സന്ദർശകരെ ആകർഷിക്കുന്ന നിരവധി ഘടകങ്ങളുള്ളതിനാലാണ് അടിസ്ഥാനസൗകര്യ വികസനത്തിന് കേന്ദ്രം തുക അനുവദിച്ചത്. എന്നാൽ, പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തിന്റെ കൃത്യമായ മേൽനോട്ടമുണ്ടാകുന്നില്ല. ഇക്കാര്യം കേന്ദ്രഗതാഗത മന്ത്രിയുടെ യോഗത്തിൽ വ്യക്തമാക്കിയിട്ടുള്ളതാണ്.
വർക്കലയിൽ ശ്രീനാരായണഗുരുവിന്റെ സമാധി സ്ഥാനമുണ്ട്. പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ച സ്വാമിയാണ് ശ്രീനാരായണഗുരു. ഗുരുവുമായി ബന്ധപ്പെട്ട ശിവഗിരിമഠത്തിന്റെ വികസനത്തിനായി 66.4 കോടി രൂപ കേന്ദ്രം അനുവദിച്ചു. ശിവഗിരി ആശ്രമം, അരുവിപ്പുറം ക്ഷേത്രം, ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം എന്നിവയെ ബന്ധിപ്പിച്ചുള്ള ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതിയാണത്. പദ്ധതി ഏറ്റെടുത്ത കേരള ടൂറിസം ഡിപ്പാർട്ട്‌മെന്റ് പദ്ധതി പൂർത്തീകരിച്ചില്ല. ഒടുവിൽ കേന്ദ്രമന്ത്രി അമിത്ഷായുടെ നിർദ്ദേശപ്രകാരം ഐ.ടി.ഡി.സിക്ക് നിർമ്മാണച്ചുമതല നൽകി. 12 മാസത്തിനകം പദ്ധതി പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാരിന്റെ കാർഷിക പദ്ധതികൾ നടപ്പിലാക്കാൻ മുഖ്യമന്ത്രിയോടും കൃഷി മന്ത്രിയോടും അപേക്ഷിക്കുന്നതായും വികസനത്തിന് രാഷ്ട്രീയമില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
ഗവർണർക്കും സുരക്ഷയില്ല
കേരളത്തിൽ ഗവർണർക്ക് പോലും സുരക്ഷയില്ലെന്ന് ശോഭ കരന്ത്ലാജെ കുറ്റപ്പെടുത്തി.
ഗവർണർ ഭരണഘടന തലവനാണെന്നത് മറക്കരുത്. യൂണിവേഴ്സിറ്റികളുടെ സ്വതന്ത്രാവകാശത്തിനായാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. ചരിത്രകോൺഗ്രസിൽ ഗവർണർക്ക് സുരക്ഷ നൽകിയില്ല. ഗവർണറെ പ്രൊഫ. ഇർഫാൻ ഹബീബ് ആക്രമിച്ചിട്ട് നടപടിയെടുത്തില്ല. എന്താണ് സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. ഒരു വർഷത്തിനിടെ കേരളത്തിൽ സ്ത്രീകളെ ആക്രമിച്ചതിൽ അറുപതിനായിരം കേസുകളെടുത്തു. എന്നാൽ, എത്ര പേർക്ക് ശിക്ഷനൽകി ജയിലിലടച്ചു. സ്ത്രീകൾക്കു മാത്രമല്ല, ഗവർണർക്കുപോലും സുരക്ഷയില്ലാത്ത സംസ്ഥാനമായി കേരളം മാറിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |