തിരുവനന്തപുരം: മലയാളത്തിൽ സാഹിത്യരചനകൾ സിനിമയാക്കുന്ന കീഴ്‌വഴക്കം ഉണ്ടെന്നും അത്തരമൊരു സംസ്‌കാരത്തിന് തന്റെ പൊന്നിയിൻ സെൽവൻ എന്ന സിനിമ തമിഴിൽ തുടക്കമിടുമെന്നും സംവിധായകൻ മണിരത്നം പറഞ്ഞു. ബാഹുബലിയാണ് ഇത്തരം ഇതിഹാസ സിനിമകൾക്ക് അടിത്തറയിട്ടത്. ഇതിഹാസ എഴുത്തുകാരൻ കൽക്കിയുടെ പൊന്നിയിൻ സെൽവൻ എന്ന നോവലിനെ ആസ്പദമാക്കി അതേപേരിലൊരുക്കിയ സിനിമയുടെ കേരളത്തിലെ പ്രചാരണത്തിന്റെ ഭാഗമായി എത്തിയതായിരുന്നു അദ്ദേഹം.
ശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് സിനിമയിലേത്. നടിമാരുടെ തിരഞ്ഞെടുപ്പും അത്തരത്തിലായിരുന്നു. 2012ൽ ഈ സിനിമ സംബന്ധിച്ച് ചർച്ച ചെയ്തപ്പോൾ നന്ദിനി എന്ന കഥാപാത്രത്തെക്കുറിച്ച് ബോളിവുഡ് നടി ഐശ്വര്യ റായിയോട് പറഞ്ഞിരുന്നു. 10 വർഷങ്ങൾക്കു ശേഷം ഈ സിനിമ സംഭവിച്ചപ്പോൾ ഐശ്വര്യ മടങ്ങിയെത്തുകയാണ്. സിനിമയിൽ ഡ്രീം പ്രോജക്ട് അവസാനിക്കില്ല. ഓരോ രാത്രിയിലും ഒരു സ്വപ്‌നം പിറക്കാമെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രമാണ് ഈ ചിത്രത്തിലെ ആദിത്യ കരികാലന്റേതെന്ന് നടൻ വിക്രം പറഞ്ഞു. കരികാലനാവണമെന്ന് മണിരത്നം പറഞ്ഞപ്പോൾ വലിയൊരു ഊർജ്ജമാണ് ലഭിച്ചത്. കഥാപാത്രത്തിനായി മുടി നീട്ടിവളർത്തുകയും കുതിരസവാരി പഠിക്കുകയും ചെയ്തു. മലയാളത്തിൽ നല്ല പ്രോജക്ടുകൾക്കായി കാത്തിരിക്കുകയാണ്. മണിരത്‌നവും ഗോകുലം ഗോപാലനും ഒന്നിക്കുന്ന സിനിമ വന്നാൽ മലയാളത്തിൽ തിരിച്ചെത്തുമെന്നും വിക്രം പറഞ്ഞു.
സെറ്റിലെ ഓരോ ദിവസവും തനിക്കൊരു പഠനക്ളാസ് പോലെയായിരുന്നുവെന്ന് നടി ഐശ്വര്യലക്ഷ്‌മി പറഞ്ഞു. കാര്യമായ തയ്യാറെടുപ്പുകളില്ലാതെ മണിരത്‌നം എന്ന സംവിധായകനെ അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് നടൻ ബാബു ആന്റണി പറഞ്ഞു. നടി തൃഷ, നടൻമാരായ കാർത്തി, ജയം രവി തുടങ്ങിയവരും വാർത്താസമ്മേളത്തിൽ പങ്കെടുത്തു. 500 കോടി മുതൽമുടക്കുള്ള ചിത്രം 30നാണ് റിലീസ് ചെയ്യുന്നത്.
ഏറ്റവും സന്തോഷമേറിയ
നിമിഷം: ഗോകുലം ഗോപാലൻ
തനിക്ക് ഏറ്റവും സന്തോഷം നൽകുന്ന നിമിഷമാണ് ഇതെന്ന് സിനിമയുടെ കേരളത്തിലെ വിതരണാവകാശമെടുത്ത ശ്രീ ഗോകുലം മൂവീസിന്റെ ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു. പുതിയ തലമുറയ്ക്ക് പഴയ തലമുറ എന്തായിരുന്നുവെന്ന് പരിചയപ്പെടുത്തുന്ന സിനിമയാണിത്. തമിഴ്നാട്ടിലെ സംസ്‌കാരത്തെക്കുറിച്ച് കൂടുതൽ അറിയാൻ മലയാളികൾക്ക് അവസരമുണ്ടാകുകയാണ്. തമിഴ് സിനിമകളെ ഇരുംകൈയും നീട്ടി സ്വീകരിക്കുന്ന മലയാളികൾ ഈ സിനിമയേയും നെഞ്ചേറ്റുമെന്നാണ് പ്രതീക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |