കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത നൽകിയ ഹർജി ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളി. ജഡ്‌ജിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി പ്രതിയും ജഡ്‌ജിയും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണങ്ങളും തള്ളി.
വിചാരണ കോടതി ജഡ്‌ജിയുമായും അവരുടെ ഭർത്താവുമായും എട്ടാം പ്രതിയായ ദിലീപിന് അടുത്ത ബന്ധുമുണ്ടെന്ന് ആരോപിച്ചായിരുന്നു അതിജീവിത ഹർജി നൽകിയത്. പൊലീസിന് ലഭിച്ച വോയിസ് ക്ളിപ്പുകളും ഇത് സംബന്ധിച്ച തെളിവുകൾ ഉണ്ടെന്നും നടി പറഞ്ഞിരുന്നു. ഹണി എം വർഗീസ് വിചാരണ നടത്തിയാൽ നീതി ലഭിക്കില്ലെന്നും നീതിയുക്തമായ വിചാരണ ഉണ്ടാകില്ലെന്നുമുള്ള ആശങ്ക നടി കോടതിയെ അറിയിച്ചിരുന്നു. ഈ ആരോപണങ്ങളാണ് കോടതി തള്ളിയത്.
2019ൽ പുറത്തുവന്ന വോയിസ് ക്ളിപ്പിന് ആധികാരികത ഇല്ലെന്ന് വിധി പറയുന്നതിനിടെ കോടതി നിരീക്ഷിച്ചു. ജഡ്‌ജിമാർ അവരുടെ കർത്തവ്യം നിർവഹിക്കട്ടെയെന്നും അതിൽ മാദ്ധ്യമങ്ങൾ ഇടപെടേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. വിധി സംബന്ധിച്ച വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന നടിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. അത്തരത്തിൽ ഒരു കീഴ്‌വഴക്കം ഇല്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ഈ ആവശ്യം തള്ളിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |