കൊച്ചി: കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തെ പറ്റി പാർട്ടി നേതൃത്വത്തെ അറിയിച്ച തന്റെ നിലപാടിൽ മാറ്റമില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
ഭാരത് ജോഡോ യാത്രയുടെ എറണാകുളം ജില്ലയിലെ സമാപനത്തിന് ശേഷം അങ്കമാലി കറുകുറ്റിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ മത്സരിക്കുമോ ഇല്ലയോയെന്ന ചോദ്യത്തിലൂടെ മാദ്ധ്യമങ്ങളുടെ കെണിയിൽ വീഴില്ല. കോൺഗ്രസ് പ്രസിഡന്റ് രാജ്യത്തെക്കുറിച്ച് ആശയങ്ങളും കാഴ്ചപ്പാടുകളുമുള്ള ആളാകണം. ശശി തരൂരിനെ പിന്തുണയ്ക്കുമോ എന്ന ചോദ്യത്തിന്, ആർക്കും മത്സരിക്കാമെന്നായിരുന്നു മറുപടി.
സംസ്ഥാന സർക്കാരിനെ യാത്രയിൽ വിമർശിക്കാത്തതെന്തെന്ന് ചോദിച്ചപ്പോൾ അത് സംസ്ഥാനത്തെ നേതാക്കൾ ചെയ്യുമെന്ന് രാഹുൽ പറഞ്ഞു.
യാത്രയുടെ ലക്ഷ്യം ഏതെങ്കിലും സംസ്ഥാനത്തെ രാഷ്ട്രീയമല്ല, ആർ.എസ്.എസും ബി.ജെ.പിയും ഉയർത്തുന്ന വിദ്വേഷത്തിനും വിഭജന നിലപാടിനും എതിരെയാണ്.
വർഗീയതയോട് വിട്ടുവീഴ്ചയില്ല
വർഗീയതയും ആക്രമണവും എവിടെ നിന്നായാലും തടയുകയും പ്രതികരിക്കുകയും വേണമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലെ റെയ്ഡ് സംബന്ധിച്ച ചോദ്യത്തോട് രാഹുൽ പ്രതികരിച്ചു.
രാജ്യത്തിന്റെ ഒരറ്റത്തുനിന്ന് മറ്റൊരറ്റത്തേക്കാണ് യാത്ര. എല്ലാ സംസ്ഥാനങ്ങളിലും പോകാനാവില്ല. ബീഹാറിലും ഗുജറാത്തിലും പശ്ചിമബംഗാളിലും പോകുന്നില്ല. യു.പിയിൽ ഏതാനും ദിവസമേയുള്ളൂ. യു.പി രാഷ്ട്രീയത്തിൽ എന്തു ചെയ്യണമെന്ന വ്യക്തമായ നിലപാട് പാർട്ടിക്കുണ്ട്.
യാത്ര പൂർത്തിയാകുന്നതോടെ പ്രതിപക്ഷ പാർട്ടികളുടെ ഏകോപനമുണ്ടാകും. യാത്രയെ സി.പി.എം വിമർശിക്കുന്നതിൽ പ്രശ്നമില്ല. ഇടത് അനുഭാവികൾ യാത്രയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. അനുഭാവം നേതാക്കൾക്ക് പരസ്യമായി പ്രകടിപ്പിക്കാനാവില്ലല്ലോ.
എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ്, മാദ്ധ്യമവിഭാഗം മേധാവി പവൻഖേദർ, കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ബെന്നി ബഹനാൻ എം.പി., ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, റോജി എം. ജോൺ എം.എൽ.എ., യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കടുത്തു.
"ഇന്ത്യയെ ഒരുമിപ്പിക്കുക, വിദ്വേഷവും ആക്രമണവും നടത്തുന്നവരെ ഇല്ലാതാക്കുക, തൊഴിലില്ലായ്മയും വിലക്കയറ്റവും നേരിടുന്ന ജനങ്ങളെ സഹായിക്കുക എന്നിവയാണ് ഭാരത് ജോഡോ യാത്രയിലൂടെ ഉദ്ദേശിക്കുന്നത്"
-- രാഹുൽ ഗാന്ധി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |